ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട് ഖേദം പ്രകടിപ്പിച്ചു. ഉപയോഗിച്ച വാക്കിൽ ജാഗ്രതക്കുറവുണ്ടായെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പരാമർശത്തിനെതിരെ പോലീസ് കേസെടുക്കുകയും പന്തളം കൊട്ടാരം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്. മലയാളി സമൂഹത്തോട് തുറന്ന ഖേദം പ്രകടിപ്പിക്കുന്നുവെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗിച്ച വാക്കിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അഭിപ്രായങ്ങളിലോ വിമർശനങ്ങളിലോ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിമാറ്റി വിവാദമാക്കുന്നത് ഹിന്ദുത്വവാദികൾ ആണെന്നും സണ്ണി കപിക്കാട് പറഞ്ഞു.

കഴിഞ്ഞ ദിവസം സണ്ണി എം കപിക്കാടിനെതിരെ പൊലീസിൽ പരാതി ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് തിരുവാഭരണ പാത സംരക്ഷണ സമിതി പരാതി നൽകിയത്. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. മലയാളം സർവകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി കപിക്കാടിന്റെ പരാതിക്കാധാരമായ പരാമർശങ്ങൾ. സണ്ണി കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സർക്കാരും വിഷയത്തിൽ ഇടപെട്ട് നിയമ നടപടി സ്വീകരിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടു.