കൊറോണ: തൃശ്ശൂർ മെഡി. കോളേജ് ഐസൊലേഷൻ വാർഡിലെ 8 പേരെ ഡിസ്ചാർജ് ചെയ്യും
രോഗം പിടിപെട്ട വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നിലയും തൃപ്തികരമാണ്.
തൃശ്ശൂർ/ ആലപ്പുഴ: കൊറോണ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തു. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്നാണിത്. ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്താലും ഓരോരുത്തരുടെയും നിരീക്ഷണ കാലയളവായ 28 ദിവസം പൂർത്തിയാകുന്നത് വരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
തൃശ്ശൂർ ജില്ലയിൽ 30 പേർ ആശുപത്രിയിലും 211 പേർ വീടുകളിലും നിരീക്ഷണത്തിൽ ആണ്, പുതുതായി 5 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗം പിടിപെട്ട വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നിലയും തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗലക്ഷണങ്ങളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 8 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. പുതിയതായി പ്രവേശിപ്പിച്ച ഒരാളുൾപ്പെടെ ആകെ 8 പേരാണ് വിവിധ ആശുപത്രികളിൽ ഉള്ളത്. ജില്ലയിൽ 171 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. പരിശോധനയ്‌ക്ക് അയച്ച സാമ്പിളുകളിൽ മറ്റാരുടെയും സാമ്പിളുകളിൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് തൃശ്ശൂരിനും ആലപ്പുഴയ്ക്കും പുറമേ കാസർകോടാണ് കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള രോഗിയുള്ളത്.