മത-സാമുദായിക നേതാക്കളുടെ യോഗം വിളിക്കാൻ കലക്ടർമാർക്ക് നിർദ്ദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിനോദയാത്രകളും പഠനയാത്രകളും നിർത്തിവെക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മത-സാമുദായിക നേതാക്കളുടെ യോഗം വിളിക്കാൻ കലക്ടർമാർക്ക് നിർദ്ദേശം. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിനോദയാത്രകളും പഠനയാത്രകളും നിർത്തിവെക്കാനും നിര്‍ദ്ദേശമുണ്ട്. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് സംസ്ഥാനത്തിന് നിലവില്‍ ആശ്വാസകരമാണ്. ആലപ്പുഴയിലും തൃശൂരിലും കാഞ്ഞങ്ങാടും ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗമതിയുണ്ട്. പുതിയ കേസില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. കൊറോണക്കെതിരെ കൂടുതൽ പ്രചാരണം ശക്തമാക്കാന്‍ മത-സാമുദായിക നേതാക്കളുടെ യോഗം വിളിക്കാൻ ജില്ലാ കലക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൈനയിലെ ചില സർവ്വകലാശാലകൾ വിദ്യാർത്ഥികളെ തിരിച്ചുവിളിക്കുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ കേന്ദ്രത്തിൻറെ ഇടപെടൽ കേരളം ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായാണ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വിനോദയാത്രകളും പഠനയാത്രകളും താൽക്കാലികമായി നിർത്തിവെക്കുന്നത്. സംസ്ഥാനത്ത് 2528 പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്. അതിനിടെയാണ് സർക്കാർ മുന്നറിയിപ്പ് അവഗണിച്ച് വ്യാജ വാട്സ്ആപ്പ് സന്ദേശം ഫോർവേഡ് ചെയ്ത 2 പേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കൊറോണ പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ബ്രെത്ത് അനലൈസർ പരിശോധന താൽക്കാലികമായി പൊലീസ് നിർത്തിവെച്ചു.