കൊറോണ മുൻകരുതൽ; നാല് രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ കൂടി വിമാനത്താവളത്തിൽ നിരീക്ഷിക്കും
ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് , സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് വിമാനങ്ങളിൽ എത്തുന്ന യാത്രക്കാരെ പരിശോധിക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു.
തിരുവനന്തപുരം: കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് , സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് വിമാനങ്ങളിൽ എത്തുന്ന യാത്രക്കാരെ കൂടി പരിശോധിക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. നേരത്തെ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് പരിശോധിച്ചിരുന്നത്.
അതിനിടെ കൊറോണ വൈറസ് ബാധ ഇന്ത്യയിൽ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പ്രീതി സുധൻ വീഡിയോ കോൺഫ്രൻസിലൂടെ സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി. സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറി മാരുമായിട്ടായിരുന്നു വീഡിയോ കോൺഫ്രൻസ്
രാജ്യവ്യാപകമായി ഇത് വരെ നിരീക്ഷിച്ചത് 15,991 പേരെയാണ്. വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടർന്ന് 41 പേരെ ആശുപത്രിയിലാക്കി.കേരളത്തിൽ മാത്രമാണ് കൊറോണ സ്ഥിരീകരിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി