Asianet News MalayalamAsianet News Malayalam

പ്രോസിക്യൂട്ടർമാർ ഇല്ല:വിജിലൻസ് കോടതികളിൽ അഴിമതിക്കേസുകള്‍ കെട്ടിക്കിടക്കുന്നു, പൂർത്തിയാകാനുള്ളത് 1415 കേസുകൾ

സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ കെട്ടിക്കിടക്കുന്നത് മൂവാറ്റുപ്പുഴ കോടതിയിലാണ്. 389 കേസുകളിൽ 324 കേസുകളുടെ കുറ്റപത്രം നൽകിയിട്ട് അഞ്ചു വ‍ഷത്തിലധികമായി

Corruption cases are pending in vigilance courts
Author
First Published Sep 9, 2022, 6:49 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ വിജിലൻസ് കോടതികളിൽ അഴിമതിക്കേസുകള്‍ വർഷങ്ങളായി വിചാരണ നടക്കാതെ കെട്ടികിടക്കുന്നു. ആറു വിജിലൻസ് കോടതികളിൽ വിചാരണ പൂർത്തിയാകാനുള്ളത് 1415 കേസുകൾ. കേസ് നടത്തിപ്പിന് ആവശ്യത്തിന് പ്രോസിക്യൂട്ടർമാർ ഇല്ലാത്തതാണ് കാരണം. എട്ടു കോടതികളിലായി ആകെ ഉള്ളത് മൂന്ന് പ്രോസിക്യൂട്ടർമാർ മാത്രം

കൈക്കൂലി വാങ്ങുമ്പോൾ കയ്യോടെ പിടികൂടി റിമാൻഡിൽ പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ ഏതാനും മാസങ്ങള്‍ക്കകം സർവ്വീസിൽ തിരികെ കയറുന്നു. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ വീണ്ടും നി‍ർണായക കസേരയിൽ തന്നെ അഴിമതിക്കാർ എത്തുന്നു. സർവ്വീസ് കാലാവാധി പൂർത്തിയാക്കി ഇവർ വിമരിക്കുന്നു. സർവ്വീസിൽ ഇരുന്ന അഴിമതി നടത്തിയാലും, നിർമ്മാണ പ്രവർത്തനങ്ങളിൽ കരാറുകാരുമായി ഒത്തു കളിച്ചാലുമെല്ലാം സ്ഥിതി വ്യത്യസ്ഥമല്ല. സർവ്വീസിലിരിക്കുമ്പോള്‍ തന്നെ അഴിമതിക്കാർക്കെതിരെ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചാലും സമയബന്ധിതമായി വിചാരണ പൂർത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കുന്നില്ല. അഴിമതിക്കാർക്ക് സമയബന്ധിതമായി ശിക്ഷ ലഭിക്കാത്തതിനാൽ വീണ്ടും അഴിമതിക്കാർ കൂടുന്നു. വർഷങ്ങള്‍ കഴിഞ്ഞ് കേസ് വിചാരണക്കെടുമ്പോള്‍ സാക്ഷികളെല്ലാം മാറിയിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരും വിരമിക്കും. 

ഒരു അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ പൂ‍ത്തിയാകാൻ പത്തുവർഷത്തിൽ അധിമെടുക്കുന്നുവെന്ന് കണക്കൂകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ കെട്ടിക്കിടക്കുന്നത് മൂവാറ്റുപ്പുഴ കോടതിയിലാണ്. 389 കേസുകളിൽ 324 കേസുകളുടെ കുറ്റപത്രം നൽകിയിട്ട് അഞ്ചു വ‍ഷത്തിലധികമായി. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിചാരണ പൂർത്തിയാകാനുള്ളത് 279 കേസുകള്‍, 121 കേസുകള്‍ അഞ്ചു വർഷം മുമ്പ് കുറ്റപത്രം നൽകിയത്. തൃശൂർ- 249 കേസുകള്‍, കോട്ടയം- 226,തലശേരി, കോഴിക്കോട്-106 എന്നിങ്ങനെയാണ് കെട്ടികിടക്കുന്ന കേസുകള്‍.

വിചാരണ പൂർത്തിയാകാൻ ഉള്ളതിൽ മലബാർ സിമന്‍റ്സ് കേസും, പാലാരിവട്ടം അഴിമതി കേസും ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദന കേസും ഉള്‍പ്പെടുന്നു. ആറ് വിജിലൻസ് കോടതികളും രണ്ട് വിജിലൻസ് ട്രിബ്യൂണലുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളിൽ ആകെ ഉള്ളത് മൂന്ന് പ്രോസിക്യൂട്ടർമാർ മാത്രം. പി എസ് സി നിയമനം വൈകുന്നത് കാരണം താൽക്കാലികമായി പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ തീരുമാനിച്ചെങ്കിലു അതും നടന്നില്ല. രണ്ട് തവണ അഭിമുഖം നടത്തിയെങ്കിലും സ്വജനപക്ഷപാതത്തിന് ശ്രമമെന്ന ആക്ഷേപം ഉയർന്നത് മാത്രം മിച്ചം

വിജിലൻസ് പ്രോസിക്യൂട്ടർമാരുടെ താൽക്കാലിക നിയമനത്തിൽ അട്ടിമറി? റാങ്ക് പട്ടിക ഇല്ല,സ്വജനപക്ഷപാതമെന്നാരോപണം

Follow Us:
Download App:
  • android
  • ios