വിജിലൻസ് പ്രോസിക്യൂട്ടർമാരുടെ താൽക്കാലിക നിയമനത്തിൽ അട്ടിമറി? റാങ്ക് പട്ടിക ഇല്ല,സ്വജനപക്ഷപാതമെന്നാരോപണം
അഭിമുഖത്തിൽ അഭിഭാഷകർക്ക് ലഭിച്ച മാർക്ക് അനുസരിച്ച് ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങനെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 65 മാർക്ക് വരെ ലഭിച്ചവരുടെ പട്ടികയാണ് സർക്കാരിന് കൈമാറിയത്
തിരുവനന്തപുരം : വിജിലൻസ് പ്രോസിക്യൂട്ടർമാരുടെ താൽക്കാലിക നിയമനത്തിൽ വീണ്ടും അട്ടിമറി. ആദ്യ അഭിമുഖ പട്ടിക റദ്ദാക്കി രണ്ടാമതും തയ്യാറാക്കിയ പട്ടിക കുറിച്ചാണ് ആക്ഷേപം ഉയരുന്നത്. സർക്കാർ നിർദേശ പ്രകാരം അഭിമുഖം നടത്തിയ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 15 പേരുടെ ചുരുക്കപ്പട്ടികയാണ് അഭിമുഖ സമിതി തയ്യാറാക്കിയത്. സർക്കാരിന് താൽപര്യമുള്ളവരെ അഴിമതി കേസുകളിൽ പ്രോസിക്യൂട്ടർമാരാക്കുന്നതിന് വേണ്ടിയാണ് ഒളിച്ചുകളിയെന്നാണ് ആക്ഷേപം.
വിജിലൻസ് കോടതികളിൽ അഴിമതി കേസുകള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് പ്രോസിക്യൂട്ടർമാരെ താൽക്കാലികമായി നിയമിക്കാൻ സർക്കാർ തീരുമിച്ചത്. എട്ടു പ്രോസിക്യൂട്ടർമാർ വേണ്ടിടത്ത് ഇപ്പോഴുള്ളത് മൂന്നുപേർ മാത്രം. ഇതിൽ ഒരു പ്രോസിക്യൂട്ടർ ചീഫ് സെക്രട്ടറിയുട ഓഫീസിലേക്ക് ഡെപ്യൂട്ടേഷന് പോയതോടെ അഴിമതി കേസിൽ സർക്കാരിന് വേണ്ടി ഹാജരാകാൻ ആളില്ലാത്ത സ്ഥിതിയായി.
ഇതേ തുടർന്ന് താൽക്കാലിക നിയമനം നടത്താൻ ഒരു വർഷം മുമ്പ് വിജ്ഞാപനം ഇറക്കി. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി വിജിലൻസ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എന്നിവരടങ്ങിയ അഭിമുഖ സമിതിയെയയും നിയമിച്ചു. 122 അപേക്ഷകരെ അഭിമുഖം നടത്തി. അഭിമുഖ ദിവസം വിജിലൻസിലെ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഹാജരായില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് അഭിമുഖത്തിൽ പങ്കെടുക്കാത്തത്.
വിഷയ വിദഗ്ധൻ എന്ന നിലയിൽ ജില്ലാ ജഡ്ജികൂടിയായ നിയമ സെക്രട്ടറിയുള്ളതിനാൽ അഭിമുഖം നടത്താൻ ആഭ്യന്തര സെക്രട്ടറി തീരുമാനിച്ചു. അഭിമുഖം നടത്തിയ മാർക്കിനെറ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകി. അഭിമുഖ ബോർഡിലുണ്ടായിരുന്ന അഡീൽണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പങ്കെടുത്തിലെന്ന് ചൂണ്ടികാട്ടി ഈ പട്ടിക റദ്ദാക്കി. വിജിലൻസ് അഡീഷണൽ ഡയറക്ടറുടേത് രാഷ്ട്രീയ നിയമനമാണ്.
വീണ്ടും ഉളള അഭിമുഖം നടത്താനുള്ള തീരുമാനം ആരെയോ തിരുകി കയറ്റാനെന്ന ആക്ഷേപം ഉയർന്നിരുന്നു. വീണ്ടും അഭിമുഖം ബോർഡിലിക്കാൻ നിയമ സെക്രട്ടറി വിയോജിപ്പ് അറിയിച്ചു. എന്നാൽ അഭിമുഖം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു. വീണ്ടും അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ് വിചിത്രം.
അഭിമുഖത്തിൽ അഭിഭാഷകർക്ക് ലഭിച്ച മാർക്ക് അനുസരിച്ച് ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങനെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 65 മാർക്ക് വരെ ലഭിച്ചവരുടെ പട്ടികയാണ് സർക്കാരിന് കൈമാറിയത്. ഇതിൽ നിന്നും സർക്കാർ അഴിമതിക്കേസുകള്‍ വാദിക്കുന്നതിന് പ്രോസിക്യൂട്ടർമാരെ നിയമിക്കും. അഭിമുഖ സമിതിക്കു പകരം ചുരുക്കപ്പട്ടികയിൽ നിന്നും മികച്ച അഭിഭാഷകരെ സർക്കാർ എങ്ങനെ കണ്ടെത്തുമെന്നതാണ് ചോദ്യം. ഇഷ്ടക്കാരെ പട്ടിയിൽ നിന്നും കണ്ടെത്താനാണ് ഈ വളഞ്ഞ വഴിയെന്നാണ് ആരോപണം