ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

കാസർകോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭർത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാർ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെന്ന് പൊലീസ് നിഗമനം. അജിതും അശ്വതിയും അമ്മയും ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞുമാണ് വീട്ടിലുള്ളത്. അമ്മ ജോലിക്ക് പോകുന്നയാളാണ്. ഇന്നലെ അമ്മ ജോലിക്ക് പോയ സമയത്താണ് അജിതും അശ്വതിയും കുട്ടിയെയും കൂട്ടി പുറത്തിറങ്ങിയത്. സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ കുഞ്ഞിനെ കുറച്ച് സമയത്തേക്ക് നോക്കണമെന്നും ഒരു സ്ഥലം വരെ പോകണമെന്നും പറഞ്ഞു. തിരിച്ചുവരുമ്പോള്‍ കുട്ടിയെ കൂട്ടാമെന്ന് പറഞ്ഞു. 

എന്നാൽ വൈകുന്നേരമായിട്ടും ഇവര്‍ തിരികെ വന്നില്ല. തുടര്‍ന്ന് വീടിന്‍റെ മുററത്ത് തളര്‍ന്ന് കിടക്കുന്നതാണ് കണ്ടത്. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അസ്വാഭാവിക മരണത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വീട്ടുകാര്‍ക്ക് വിട്ടുനൽകും. ഇവരുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. പെയിന്‍റിംഗ് ജോലിക്കാരനാണ് അജിത്. അശ്വതി സ്വകാര്യ സ്കൂള്‍ അധ്യാപികയാണ്.