Asianet News MalayalamAsianet News Malayalam

സഭാ ഭൂമിയിടപാട് കേസ്: സാവകാശം വേണമെന്ന കര്‍ദ്ദിനാളിന്‍റെ ആവശ്യം അംഗീകരിച്ചു, ജനുവരി 18 ന് ഹാജരാകണം

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജനുവരി 18 ന് കോടതിയില്‍ ഹാജരായാല്‍ മതി. കാക്കനാട് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. 

court approved george alencherry request to delay to appear before court
Author
First Published Dec 14, 2022, 12:14 PM IST

കൊച്ചി: സഭ ഭൂമി ഇടപാട് കേസിൽ ജനുവരി പതിനെട്ടിന് കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി നേരിട്ട് ഹാജരാകാൻ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദ്ദേശം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് ജനുവരി 10 ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ടെന്നും അതിന് ശേഷം ഹാജരാകാൻ അനുവദിക്കണമെന്നുമുള്ള കർദ്ദിനാളിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. സമയം നീട്ടി നൽകരുതെന്നും കർദ്ദിനാളിന് പ്രത്യേക പരിഗണന നൽകരുതെന്നും കേസിലെ പരാതിക്കാരൻ  ജോഷി വർഗീസ് ആവശ്യപ്പെട്ടെങ്കിലും വിചാരണ കോടതി അംഗീകരിച്ചില്ല. 

അതിരൂപതയുടെ 1.60 ഏക്കർ ഭൂമി  വിവിധ ആളുകൾക്ക്  വിൽപ്പന നടത്തിയതിൽ  ക്രമക്കേടുണ്ടെന്ന ജോഷി വർഗീസിന്‍റെ പരാതിയിൽ  പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കർദ്ദിനാൾ അടക്കം മൂന്ന് പേരെ പ്രതിയാക്കി ആറ് കേസ് എടുത്തത്.  ഗൂഡാലോചന, വിശ്വാസവഞ്ചന , അടക്കമുള്ള വകുപ്പുകൾ  ചുമത്തിയാണ് കേസുകൾ. കർദ്ദിനാളിന് പുറമെ സിറോ മലബാർ സഭയുടെ മുൻ പ്രോക്യൂറേറ്റർ ജോഷി പുതുവ, ഭൂമി വിൽപ്പനയുടെ ഇടനിലക്കാരൻ സാജു വ‍ർഗീസ് കുന്നേൽ എന്നിവരാണ് കേസിലെ കൂട്ട് പ്രതികൾ.

ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യത്തിൽ ഇന്നലെ സുപ്രിംകോടതി ഇടപെട്ടിരുന്നില്ല. ആവശ്യത്തിൽ ഉത്തരവിറക്കാനില്ലെന്ന് ജസ്റ്റിസ് റിഷികേശ് റോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന ആവശ്യത്തിലാണ് കോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പടെ ജനുവരി രണ്ടാംവാരം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios