Asianet News MalayalamAsianet News Malayalam

മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തി, അബ്ബാസിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

സാക്ഷികളുടെ കൂറുമാറ്റം പ്രതികളുടെ ഭീഷണി കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി മധുവിൻ്റെ അമ്മയും സഹോദരിയും മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ നേരത്തെ പരാതി നൽകിയിരുന്നു

court order to take case against abhas who threats attappadi madhu s mother
Author
Palakkad, First Published Jul 30, 2022, 5:45 PM IST

പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിൻ്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാൻ കോടതി നിർദ്ദേശം. മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. കേസിൽ നിന്നും പിന്മാറാൻ വേണ്ടി പ്രദേശവാസിയായ അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് എസ് ഇ -എസ് ടി കോടതിയാണ് കേസെടുക്കാൻ ഉത്തരവ് നൽകിയത്.

സാക്ഷികളുടെ കൂറുമാറ്റം പ്രതികളുടെ ഭീഷണി കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി മധുവിൻ്റെ അമ്മയും സഹോദരിയും മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ നേരത്തെ പരാതി നൽകിയിരുന്നു. സ്വാധീനവും പ്രലോഭനവുമാണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയത്. കൂറുമാറിയ സാക്ഷികൾക്ക് എതിരെ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവും മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ നൽകിയ പരാതിയിലുണ്ട്. 

അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതക കേസ്: 17ാം സാക്ഷി ജോളി കൂറുമാറി, പ്രോസിക്യൂഷന് തിരിച്ചടി

എന്നിരുന്നാലും കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ്. 19-ാം സാക്ഷി കക്കി മൂപ്പനും ഇന്ന് കൂറുമാറി. മധുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ നേരത്തെ നൽകിയ മൊഴി. എന്നാൽ ഇത് കോടതിയിൽ തിരുത്തി. ഇതോടെ കേസിൽ 9 സാക്ഷികളാണ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. 

അട്ടപ്പാടി മധു കേസിൽ കൂറുമാറ്റം തുടരുന്നു; ഒരാൾ കൂടി കൂറുമാറി

അട്ടപ്പാടി മധുകൊലക്കേസിൽ രഹസ്യമൊഴി നൽകിയ എട്ടുപേരിൽ ഏഴുപേരും കൂറുമാറിയപ്പോൾ, പ്രോസിക്യൂഷന് ഒപ്പം നിന്നത് പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ്. രഹസ്യമൊഴിയിൽ സുരേഷ് ഉറച്ച്  നിന്നത് കേസിൻ്റെ ഭാവിയിൽ നിർണായകമാകും എന്ന ആത്മവിശ്വാസത്തിലാണ ്പ്രോസിക്യൂഷൻ.

അട്ടപ്പാടി മധു കേസിൽ മൊഴിമാറ്റിയ രണ്ട് ജീവനക്കാരെ വനം വകുപ്പ് പിരിച്ചുവിട്ടു

അട്ടപ്പാടി മധു വധ കേസിൽ മൊഴിമാറ്റിയ രണ്ട് ജീവനക്കാരെ വനം വകുപ്പ് പിരിച്ചുവിട്ടു. വനം വകുപ്പ് വാച്ചർമാരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവർക്കെതിരെയാണ് വനം വകുപ്പ് അട്ടപ്പാടി റേഞ്ച് ഓഫീസർ സി ഉമേഷ് നടപടിയെടുത്തത്.

കേസിന്റെ സാക്ഷി പട്ടികയിൽ ഇനിയും വനം വാച്ചർമാരുണ്ട്. ഇവർക്കുള്ള പരോക്ഷ താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് മൊഴി മാറ്റിയവർക്കെതിരെ നടപടി എടുത്തത്. താത്കാലിക വാച്ചർമാരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. സർക്കാർ ശമ്പളം വാങ്ങി പ്രോസിക്യൂഷന് അനുകൂലമായി നൽകിയ രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി. 

Follow Us:
Download App:
  • android
  • ios