Asianet News MalayalamAsianet News Malayalam

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എംഎൽഎ എം സി കമറുദ്ദീൻ്റെ ജാമ്യാപേക്ഷ തള്ളി

 11 കേസുകളിൽ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. വീഡിയോ കോൺഫറൻസിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളിൽ റിമാൻഡ് ചെയ്യും. 

court reject mc kamarudheen bail application
Author
Kasaragod, First Published Nov 12, 2020, 11:42 AM IST

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംഎൽഎ എം സി കമറുദ്ദീൻ്റെ ജാമ്യാപേക്ഷ തള്ളി. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കമറുദ്ദീനെ കസ്റ്റഡിയിൽ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. അതേസമയം, 11 കേസുകളിൽ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. വീഡിയോ കോൺഫറൻസിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളിൽ റിമാൻഡ് ചെയ്യും. അതേസമയം, ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്.

എം സി കമറുദ്ദീൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൊസ്‌ദുർഗ് കോടതിയിൽ ശക്തമായ വാദമാണ് ഇന്നലെ നടന്നത്. കേസിൽ തങ്ങൾക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നൽകി. കമറുദ്ദീൻ ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങൾ വാങ്ങിയെന്നായിരുന്നു സർക്കാർ വാദം.

കമറുദ്ദീൻ ആസ്തി സംബന്ധിച്ച് വിവരങ്ങൾ പറയുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. കമറുദ്ദീൻ ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങൾ വാങ്ങി. കൂടുതൽ രേഖകളും തെളിവുകളും കണ്ടെത്താനുണ്ട്. രജിസ്റ്റാർ ഓഫ് കമ്പനീസിന് 2017 ന് ശേഷം രേഖകൾ സമർപ്പിച്ചിട്ടില്ല. കമ്പനി പൂട്ടിയ ശേഷവും നിക്ഷേപം സ്വീകരിച്ചു. ഒരു വ്യവസ്ഥയും പാലിക്കാതെയാണ് നിക്ഷേപം വാങ്ങിയതെന്നും പ്രൊസിക്യുഷൻ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് വാദിച്ചു. 

എല്ലാത്തിനും ഉത്തരവാദി എംഡി പൂക്കോയ തങ്ങളെന്ന് പ്രതിഭാഗം വാദിച്ചു. പൂക്കോയ തങ്ങൾ ഒളിവിലായതിനാൽ രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല. ദൈനംദിന കാര്യങ്ങളിൽ ചെയർമാന് പങ്കില്ല. എംഎൽഎയെ സമൂഹത്തിന് മുന്നിൽ താറടിക്കാനുള്ള ശ്രമമമാണ് കേസ്. നിക്ഷേപം വാങ്ങുന്ന സമയത്ത് വഞ്ചന നടത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

എംഎൽഎയെ കസ്റ്റഡിയിൽ വിടാൻ വിസമ്മതിച്ച കോടതി പക്ഷെ കൂടുതൽ കേസുകളിൽ അറസ്റ്റിന് അനുമതി നിഷേധിച്ചു. 30 കേസുകളിൽ കമറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘം അനുമതി തേടിയത്. ഇതിന് അനുവാദം നൽകി. ഇതുവരെ 11 കേസുകളിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios