മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങളുമായി ഗതാഗത കമ്മീഷണർ രംഗത്ത്. ഔദ്യോഗിക ഡ്യൂട്ടിയിൽ പ്രൊഫെഷണലിസവും മാന്യതയും ഉറപ്പാക്കണമെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശയുമായി വീണ്ടും ഗതാഗത കമ്മീഷണർ. ഔദ്യോഗിക ഡ്യൂട്ടി ചെയ്യുമ്പോൾ പ്രൊഫെഷണലിസം കൈവിടരുതെന്നും വാക്കിലും പ്രവർത്തിയിലും മാന്യത കൈവിടരുതെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജോലിക്കെത്തുമ്പോൾ സ്വന്തം കൈയിലുള്ള പണം എത്രയെന്ന് രേഖപ്പെടുത്തണം. ഇടനിലക്കാരെ മാറ്റി നിർത്തണം. വാഹന ലൈസൻസ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ അടക്കമുള്ളവരെ കയറ്റരുതെന്നും ഗതാഗത കമ്മീഷണർ നി‍ർദ്ദേശം നൽകിയിട്ടുണ്ട്.

സ്ലോട്ടുകളുടെ എണ്ണം കൂട്ടി

അതേസമയം ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ തീരുമാനം തിരുത്തി കഴിഞ്ഞ ദിവസം പുതിയ സർക്കുലർ പുറത്തിറക്കിയിരുന്നു. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നു എന്ന പരാതിയെ തുടർന്നാണ് മാറ്റം. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അന്‍പതാക്കി ഉയര്‍ത്തി. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. നിരീക്ഷണത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 

സ്ലോട്ട് വിഭജനം

പുതിയ ഡ്രൈവിംഗ് ടെസ്റ്റ് - 28

റീടെസ്റ്റ് - 20

വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നവർ - 2

മാറ്റങ്ങൾ

1 ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ലഭ്യമാക്കും

2 റീ - ടെസ്റ്റ് ഡ്രൈവിങ് ലൈസൻസ് സ്ലോട്ടുകൾ 8 ദിവസത്തിനുള്ളിൽ ലഭ്യമാക്കും

3 ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ 3 ദിവസത്തിനുള്ളിൽ ലഭ്യമാക്കും

ഫിറ്റ്നസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധനയും മാറ്റി. മറ്റെല്ലാ ജോലികളും മാറ്റിവച്ചാണെങ്കിലും മൂന്നു മാസം കൊണ്ട് കെട്ടിക്കിടക്കുന്ന അപേക്ഷയിൽ തീ‍ർപ്പമുണ്ടാക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിർദേശം. ആദ്യ ടെസ്റ്റ് തോറ്റാൽ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നൽകണം. ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള തീയതി നൽകണം. മൂന്നു മാസത്തിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ പരിഷ്ക്കാരം കൊണ്ടുവരാനാണ് ആലോചന.