പാലായിൽ മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്
കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്‍റെ അമിത വേഗതയിൽ പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ കോടതി മാജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ് എച്ച് ഒ യോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്.
സംഭവത്തിൽ കുറുവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ കോടതി മജിസ്‌ട്രേറ്റ് ജി പദ്മകുമാർ റിപ്പോർട്ട് തേടിയത്. സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി എസ് എച്ച് ഒ യോട് ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് 17 ന് മുൻപ് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് പാലക്കാട് മൂന്നിടങ്ങളിൽ മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിൽ 6 പേർ ഇവിടെ അറസ്റ്റിലായിട്ടുണ്ട്. മണ്ണുത്തിയിൽ നിന്ന് പാലക്കാടേക്ക് പോകും വഴി പന്നിയങ്കര ടോൾ പ്ലാസയിലാണ് ആദ്യം കരിങ്കൊടി കാണിച്ചത്. ടോൾ പ്ലാസയിലെത്തിയതും 3 പേർ വാഹനവ്യൂഹത്തിനു നേരെ ഓടിയടുത്ത് കരിങ്കൊടി കാണിക്കുകയായിരുന്നു .പിന്നീട് കുഴൽമന്ദത്ത് വെച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റോഡിലിറങ്ങി കരിങ്കൊടി വീശി. പാലക്കാട് നഗരത്തിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തക ഉൾപ്പെടെ 2 പേരാണ് പ്രതിഷേധിച്ചത്. സുൽത്താൻപേട്ട ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോഴായിരുന്നു പ്രതിഷേധം നടന്നത്.
