വഞ്ചിയൂർ കോടതിയിലെ ജീവനക്കാരന് അഭിഭാഷകരുടെ മർദ്ദനത്തിൽ ഗുരുതരപരിക്ക്
കേസ് വിവരങ്ങൾ ചോദിച്ച ഒരു വക്കീലിനോട് തിരക്കിലായതിനാൽ പിന്നീട് വിവരം നൽകാമെന്ന് ക്ലർക്ക് പറഞ്ഞതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്.
തിരുവനന്തപുരം: തലസ്ഥാനത്തെ വഞ്ചിയൂർ കോടതിയിൽ വീണ്ടും സംഘർഷം. സംഘർഷത്തിൽ വഞ്ചിയൂർ കോടതിയിലെ ബെഞ്ച് ക്ലർക്കായ നിർമ്മലാനന്ദനാണ് പരിക്കേറ്റു.
കേസ് വിവരങ്ങൾ ചോദിച്ച ഒരു വക്കീലിനോട് തിരക്കിലായതിനാൽ പിന്നീട് വിവരം നൽകാമെന്ന് ക്ലർക്ക് പറഞ്ഞതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ കോടതി സമുച്ചയത്തിലെ പതിനൊന്നാം കോടതിയിലാണ് സംഭവം. അഭിഭാഷകരുടെ ആക്രമണത്തിൽ നിർമ്മലാനന്ദൻ്റെ ഇടത്തേ കൈയിൽ പരിക്കേറ്റു. പരിക്കേറ്റ നിർമ്മലാനന്ദനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ കോടതി ജീവനക്കാർ തിരുവനന്തപുരം സിജെഎമ്മിന് പരാതി നൽകി. 24 മണിക്കൂറിനകം കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ സിജെഎം വഞ്ചിയൂർ സി.ഐക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകർ പൂട്ടിയിട്ട സംഭവത്തിലെ സാക്ഷിയാണ് ബഞ്ച് ക്ലാർക്ക് നിർമലാനന്ദൻ. ഈ കേസിൽ കുറച്ച് ദിവസം മുൻപാണ് ക്ലാർക്ക് കോടതിയിൽ മൊഴി നൽകിയത്.