കവിയൂർ കൂട്ടമരണം; സിബിഐ റിപ്പോർട്ട് തള്ളണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി
കിളിരൂർ കേസിലെ മുഖ്യപ്രതി ലതാനായർക്ക് താമസ സൗകര്യം നൽകിയതിലുമുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നാണ് സിബിഐ റിപ്പോർട്ട്
തിരുവനന്തപുരം: കവിയൂർ കൂട്ടമരണത്തിൽ സിബിഐയുടെ അന്വേഷണ റിപ്പോർട്ട് തള്ളമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് ഉത്തരവ് പറയും. കവിയൂർ കേസിൽ സിബിഐ നൽകുന്ന നാലാമെത്ത റിപ്പോർട്ടാണ് കോടതി പരിഗണിക്കുന്നത്. കവിയൂരിൽ ഒരു ക്ഷേത്ര പൂജാരിയും ഭാര്യയും മൂന്നു മക്കളെയുമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
മരിച്ചതിൽ ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. മാത്രമല്ല കിളിരൂർ കേസിലെ മുഖ്യപ്രതി ലതാനായർക്ക് താമസ സൗകര്യം നൽകിയതിലുമുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നാണ് സിബിഐ റിപ്പോർട്ട്. ഈ റിപ്പോർട്ട് തള്ളണണെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കള്‍ നൽകിയ ഹർജിയിലാണ് വാദം പൂർത്തിയായത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് സിബിഐയുടെ ആദ്യ മൂന്ന് റിപ്പോർട്ടു കളിൽ പറഞ്ഞിരുന്നത്. എന്നാൽ അച്ഛൻ പീഡിപ്പിച്ചതിന് തെളിവില്ലെന്നായിരുന്നു നാലാമെത്ത റിപ്പോർട്ട്. സിബിഐയുടെ റിപ്പോർട്ട് വസ്തുതാവിരുദ്ധമെന്നാണ് ബന്ധുക്കളുടെ ഹർജി. ഇന്നലെ ഹർജികളിൽ വാദം പൂർത്തിയായിരുന്നു.