സംസ്ഥാനമാകെ നിരോധനാജ്ഞ? ഉത്തരവിൽ വ്യക്തത വരുത്തി റവന്യൂ മന്ത്രി
കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ ഇറക്കിയ ഉത്തരവ് ഇടയാക്കിയത് പലവിധ വ്യാഖ്യാനങ്ങൾക്കാണ്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ലെന്ന ഉത്തരവിൽ വിവാഹങ്ങൾക്കും മരണത്തിനും മാത്രമായിരുന്നു ഇളവ്.
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരിച്ച് റവന്യുമന്ത്രി. ഓരോ ജില്ലകളിലെയും സാഹചര്യം നോക്കി ആൾക്കുട്ടങ്ങൾക്കുള്ള വിലക്കിൽ കലക്ടർമാർ പ്രത്യേകം ഉത്തരവിറക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയന്ത്രണം നിലവിൽ വന്നാൽ പൊലീസ് ശക്തമായി ഇടപെടുമെന്നും ഡിജിപി വ്യക്തമാക്കി.
കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ ഇറക്കിയ ഉത്തരവ് ഇടയാക്കിയത് പലവിധ വ്യാഖ്യാനങ്ങൾക്കാണ്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ലെന്ന ഉത്തരവിൽ വിവാഹങ്ങൾക്കും മരണത്തിനും മാത്രമായിരുന്നു ഇളവ്. ആരാധനാലയങ്ങൾക്കും ഓഫീസുകൾക്കും അടക്കം സംസ്ഥാനത്താകെ ആൾക്കൂട്ട വിലക്കും നിരോധനാജ്ഞയുമാണോയെന്ന തരത്തിൽ ചർച്ചകൾ സജീവമായി. ഏതൊക്കെ മേഖലകളിൽ എന്നതടക്കം നിയന്ത്രണം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഉത്തരവിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് റവന്യുമന്ത്രിയുടെ വിശദീകരണം
വൈകീട്ടോടെ ജില്ലാ കളക്ടർമാരുടെ വ്യക്തമായ ഉത്തരവ് ഇറങ്ങും. ആൾക്കൂട്ടങ്ങളിലൂടെ കൊവിഡ് സൂപ്പർ സ്പ്രെഡിനുള്ള സാധ്യത തടയാൻ ശക്തമായ നടപടികളുണ്ടാകും. കണ്ടെയിന്‍മെന്‍റ് സോണകളിൽ നിന്ന് പുറത്തുപോകുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്നിരിക്കെ ഓഫീസുകളിൽ പോകുന്നവർക്ക് ഇളവ് ഉണ്ടാകുമോയെന്നത് വ്യക്തമല്ല. 15 മുതൽ സ്ളൂകൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രമാർഗ്ഗനിർദ്ദേശമുണ്ടെങ്കിലും കേരളം ഇത് വരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഈ ആഴ്ചയിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയാകും 15 മുതലുള്ള അൺലോക്കിലെ സംസ്ഥാന തീരുമാനം