100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരം; നിയമനങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി
അരലക്ഷം തൊഴിലവസരം എന്നതിൽ നിന്ന് 95000 തൊഴിലവസരം വരെ സൃഷ്ടിക്കാനാവുമെന്നാണ് ലക്ഷ്യം. എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തും.
തിരുവനന്തപുരം: കൊവിഡ് കാലം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ഒഴിവാക്കാൻ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിരൂക്ഷമായ തൊഴിലില്ലായ്മ നേരിടാൻ 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അരലക്ഷം തൊഴിലവസരം എന്നതിൽ നിന്ന് 95000 തൊഴിലവസരം വരെ സൃഷ്ടിക്കാനാവുമെന്നാണ് ലക്ഷ്യം. എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തും.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് തൊഴിൽ അവസരം സൃഷ്ടിക്കാനുള്ള തീരുമാനം. സർക്കാർ-അർധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ 18600 പേർക്ക്, ഹയർ സെക്കണ്ടറിയിൽ 425 തസ്തികയും സൃഷ്ടിക്കും.
പിഎസ്‍സി വഴി 100 ദിവസത്തിനുള്ളിൽ അയ്യായിരം പേർക്ക് നിയമനം ലക്ഷ്യം.സർക്കാർ സർവീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം ലഭിക്കും. എല്ലാ ഒഴിവും അടിയന്തിരമായി റിപ്പോർട്ട് ചെയ്യണം.സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമാായി 500 സ്ഥിരം താത്കാലിക നിയമനം നടത്തും. കെഎസ്എഫ്ഇയിൽ കൂടുതൽ നിയമനം. സെപ്തംബർ-നവംബർ കാലത്ത് ആയിരം പേർക്ക് നിയമനം നൽകും.അടുത്ത നൂറ് ദിവസത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 3977 പേർക്ക് നിയമനം ലഭിക്കുകയോ തസ്തിക സൃഷ്ടിക്കുകയോ ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളിൽ 23700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.വ്യവസായ വകുപ്പിന് കീഴിൽ 700 സംരംഭങ്ങൾക്ക് നിക്ഷേപ സബ്സിഡി അനുവദിച്ചു. ഇവയും യുദ്ധകാല അടിസ്ഥാനത്തിൽ പരിശോധന പൂർത്തിയാക്കും. 4600 പേർക്ക് ജോലി ലഭിക്കും.
എയ്ഡഡ് സ്കൂളുകളിൽ 6911 തസ്തിക നിയമനം റെഗുലറൈസ് ചെയ്യും. നിയമനം സ്കൂൾ തുറക്കാത്തത് കൊണ്ട് ജോലിക്ക് ചേരാത്ത 1632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 10968 പേർക്ക് ജോലി നൽകും.