കൊവിഡ് 19: ഇടുക്കിയില്‍ കനത്ത ജാഗ്രത, വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു
പെരിയാർ ടൈഗർ റിസർവിനകത്തുള്ള തേക്കടിയിലെ ബോട്ടിംഗ്, ഗവി യാത്ര, പരിസ്ഥിതി ക്യാമ്പുകൾ, ഗസ്റ്റ് ഹൗസുകളുടെ സേവനം എന്നിവയാണ് മാർച്ച് 31 വരെ നിരോധിച്ചത്.
ഇടുക്കി: കൊവിഡ് 19 പശ്ചാത്തലത്തിൽ ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ പെരിയാർ ടൈഗർ റിസർവിലേക്കും, ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കും പ്രവേശനം നിരോധിച്ചു. മൂന്നാറും വാഗമണും അടക്കമുള്ള സ്ഥലങ്ങൾ കനത്ത ജാഗ്രതയിലുമാണ്. പെരിയാർ ടൈഗർ റിസർവിനകത്തുള്ള തേക്കടിയിലെ ബോട്ടിംഗ്, ഗവി യാത്ര, പരിസ്ഥിതി ക്യാമ്പുകൾ, ഗസ്റ്റ് ഹൗസുകളുടെ സേവനം എന്നിവയാണ് മാർച്ച് 31 വരെ നിരോധിച്ചത്.
ഇരവികുളം ദേശീയോദ്യാനത്തിലേക്കും പ്രവേശനമുണ്ടാവില്ല. തേക്കടിയിലെ ബോട്ടിംഗിനായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിദേശ വിനോദ സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. സംസ്ഥാനത്ത് കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെയാണ് ജില്ലാ ഭരണകൂടം കടുത്ത മുൻകരുതലിലേക്ക് കടന്നത്. നിലവിൽ ഇടുക്കിയിൽ തങ്ങുന്ന വിദേശികൾ കർശന നിരീക്ഷണത്തിലുമാണ്. മൂന്നാറിലും വാഗമണ്ണിലുമെത്തുന്ന വിനോദ സഞ്ചാരികൾ നിർബന്ധമായും മാസ്ക് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ കയ്യിൽ കരുതണം. ഇത് ഉറപ്പാക്കണമെന്ന് ടൂർ ഓപ്പറേറ്റർമാർക്കും, ഹോട്ടലുകാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.