ജില്ലാ കളക്ടര്‍ക്കും എസ്പിക്കും കൊവിഡ് സ്ഥിരീകരിച്ച മലപ്പുറത്ത് ഡെപ്യൂട്ടി കലക്ടർമാർക്കും എ ഡിഎമ്മിനും പരിശോധനയിൽ ഫലം നെഗറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് 1600 കടന്ന് പ്രതിദിന കൊവിഡ് കണക്ക് ഉയരുമ്പോൾ വളരെ വലിയ ആശങ്കയാണ് മലപ്പുറത്ത് നിലവിലുള്ളത്. ഇന്ന് മാത്രം 362 പുതിയ രോഗികളാണ് മലപ്പുറം ജില്ലയിൽ ഉള്ളത്. ജില്ലതിരിച്ചുള്ള കൊവിഡ് പട്ടികയിലും മലപ്പുറം ആണ് മുന്നിലുള്ളത്. 

മലപ്പുറത്ത് 19 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂത്തേടം പഞ്ചായത്തിലെ 4 വാർഡുകൾ ഹോട്ട് സ്പോട്ട് ആക്കിയിട്ടുണ്ട്, 5,7,9,10 വാർഡുകൾ ആണ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉള്ളത്. മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ നിയന്ത്രണം ശക്തമാക്കാൻ സർവകക്ഷി യോഗത്തിൽ പൊതു അഭിപ്രായം ഉയര്‍ന്നു. 

അതേസമയം ജില്ലാ കളക്ടര്‍ക്കും എസ്പിക്കും അടക്കം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ വിമാന അപകട സ്ഥലം സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിയും സംഘവും എല്ലാം പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ സ്വയം നിരീക്ഷണത്തിൽ പോകുകയും ചെയ്തിരുന്നു. റവന്യു അധികൃതര്‍ക്കിടയിൽ അതുകൊണ്ട് തന്നെ രോഗ വ്യാപനം സംബന്ധിച്ച വലിയ ആശങ്കയാണ് നിലനിന്നിരുന്നത്. മലപ്പുറത്ത് എഎസ്പിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ എഎസ്പി എം ഹേമലതക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധ. എന്നാൽ മലപ്പുറത്ത് ഡെപ്യൂട്ടി കലക്ടർമാർക്കും എ ഡിഎമ്മിനും പരിശോധനയിൽ ഫലം നെഗറ്റീവ് ആണ്. 

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.