ലബോറട്ടികൾക്ക് ദേശീയ അംഗീകാരം നല്‍കുന്ന എന്‍എബിഎല്‍ നിഷ്കര്‍ഷിക്കുന്ന സംവിധാനങ്ങളുള്ള സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകൾക്കുമാണ് പരിശോധനക്ക് അനുമതി

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് 19 പരിശോധനകൾ ഇനി മുതല്‍ സ്വകാര്യ മേഖലയിലും. രോഗം സ്ഥിരീകരിക്കുന്നതിനുള്ള പി സി ആര്‍ പരിശോധനക്കും സമൂഹ വ്യാപനം ഉണ്ടായോ എന്നറിയാനുള്ള റാപ്പിഡ് പരിശോധനക്കും സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. സർക്കാർ നിശ്‌ചയിക്കുന്ന ഫീസ് മാത്രമേ ഈടാക്കാനാകു.

ലബോറട്ടികൾക്ക് ദേശീയ അംഗീകാരം നല്‍കുന്ന എന്‍എബിഎല്‍ നിഷ്കര്‍ഷിക്കുന്ന സംവിധാനങ്ങളുള്ള സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകൾക്കുമാണ് പരിശോധനക്ക് അനുമതി. സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം. ഈ ലാബുകള്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധനകള്‍ക്ക് ഏത് സമയവും സന്നദ്ധരായിരിക്കണം. പരിശോധന ഫലം പോസിറ്റീവ് ആയാല്‍ രോഗിയെ നേരിട്ട് അറിയിക്കാൻ പാടില്ല. പകരം നിഷ്കര്‍ഷിച്ചിട്ടുള്ള പോര്‍ട്ടലുകള്‍ വഴി ആരോഗ്യവകുപ്പിനെ അറിയിക്കണം.

ജില്ല മെഡിക്കൽ ഓഫിസര്‍മാരുടെ അനുമതിക്ക് വിധേയമായി വേണം സ്രവവും രക്തവും പരിശോധനക്ക് എടുക്കേണ്ടത്. രോഗം സംശയിക്കുന്നവരെ എത്തിക്കുന്നതിനുള്ള പ്രത്യേക വാഹന സൗകര്യമടക്കം ആശുപത്രികളും ലാബുകളും ഏര്‍പ്പാടാക്കണം. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സക്കെത്തുന്ന രോഗികളില്‍ വിദേശ യാത്ര നടത്തിയവര്‍ , കൊവിഡ് രോഗികളുമായി ഇടപെട്ടവര്‍, രോഗം പടരുന്ന മേഖലകളിലുള്ളവര്‍ എന്നിവര്‍ക്ക് പരിശോധന നടത്താം.