ഗർഭിണിയായിരിക്കെയാണ് പാലാ സ്വദേശിയായ ജെസ്മിക്ക് കൊവിഡ് ബാധിക്കുന്നത്. മിനിഞ്ഞാന്ന് ജെസ്മി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് രോഗം ഗുരുതരമായതിനെത്തുടർന്ന് ഇന്നലെ രാത്രി അന്തരിച്ചു. 

തൃശ്ശൂർ: കൊവിഡ് ബാധിതയായ ഗർഭിണി പ്രസവശേഷം മരിച്ചു. പാലാ സ്വദേശിനിയായ ജെസ്മി (38) ആണ് മരിച്ചത്. ഗർഭിണിയായിരിക്കെയാണ് പാലാ സ്വദേശിയായ ജെസ്മിക്ക് കൊവിഡ് ബാധിക്കുന്നത്. മിനിഞ്ഞാന്ന് ജെസ്മി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. രോഗം മൂർച്ഛിച്ചപ്പോൾ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് രോഗം ഗുരുതരമായി. പിന്നീട്, ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. ജെസ്മിയുടെ കുഞ്ഞ് കൊവിഡ് നെഗറ്റീവാണ്.

ജെസ്മിയുടെ ഭർത്താവിനും മൂത്ത മകനും നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ മിനിഞ്ഞാന്ന് ഇവർ രണ്ട് പേരും നെഗറ്റീവായി. എന്നാൽ ജെസ്മിയുടെ നില ഗുരുതരമാവുകയായിരുന്നു. 

മാതൃഭൂമി തൃശ്ശൂര്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ പൂഞ്ഞാർ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്‍റെ ഭാര്യയാണ് ജെസ്മി. കൊവിഡ് ബാധിതയായി തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ജെസ്മി ചികിത്സ തേടിയിരുന്നത്. 

പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്‍റണിയുടെയും ലാലിയുടെയും മകളാണ്. സഹോദരങ്ങള്‍: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം) ,ആന്‍റോ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona