നീതി ലഭിക്കുന്നത് വരെ മുന്നോട്ട് പോകുമെന്നും ഉഷാദേവി വ്യക്തമാക്കി. പ്രതികളാണെന്ന് ആരോപിക്കപ്പെടുന്നവരെ തൊടാൻ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം: കെ കെ മഹേശന്റെ മരണത്തിൽ പ്രതികരണവുമായി ഭാര്യ ഉഷാദേവി. ആറ് വർഷമായി കോടതി കയറിയിറങ്ങുന്നുവെന്നും ഇതുവരെ നീതി ലഭിച്ചില്ലെന്നും ഉഷാ ദേവി ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പ്രതികരിച്ചു. ഭരണം മാറിയപ്പോൾ വി എം സുധീരൻ വിളിച്ചു. കിട്ടാത്ത നീതി ഇപ്പോൾ കിട്ടുമെന്നാണ് പ്രതീക്ഷ. കെകെ മഹേശനെ കൊന്നു, അദ്ദേഹത്തിൻ്റെ നിരപരാധിത്വം തെളിയിക്കാനാണ് ശ്രമം. നീതി ലഭിക്കുന്നത് വരെ മുന്നോട്ട് പോകുമെന്നും ഉഷാദേവി വ്യക്തമാക്കി. പ്രതികളാണെന്ന് ആരോപിക്കപ്പെടുന്നവരെ തൊടാൻ കഴിഞ്ഞിട്ടില്ല.
മഹേശന്‍റെ സത്യസന്ധതയെക്കുറിച്ച് നേരത്തേ പറഞ്ഞയാളാണ് വെള്ളാപ്പള്ളിയെന്നും മരിച്ച് പിറ്റേന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മഹേശനെ വെള്ളാപ്പള്ളി പുകഴ്ത്തിയെന്നും ഉഷാദേവി പറഞ്ഞു. ഇപ്പോൾ അപമാനിക്കുന്ന തരം പ്രസ്താവന നടത്തുകയാണ്. തെളിവുകളുണ്ടായിട്ടും രാഷ്ട്രീയക്കാരും പൊലീസും പ്രതികളെ തൊടാൻ മടിക്കുന്നു. കെ കെ മഹേശന്‍റെ മൊബൈൽ അന്വേഷണസംഘം എടുത്തുവെന്നും ഉഷാദേവി വെളിപ്പെടുത്തി. ആ മൊബൈൽ എവിടെ? ആ തെളിവ് ഇപ്പോഴെവിടെ എന്നറിയില്ല. സ്വാഭാവിക മരണമാക്കി മാറ്റാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും ഉഷാദേവി ആരോപിച്ചു.
മഹേശനെതിരായ അധിക്ഷേപ പരാമർശത്തിൽ, വെള്ളാപ്പള്ളിക്ക് വേണ്ടി പ്രസംഗമെഴുതിയ ആളെയാണ് അധിക്ഷേപിച്ചതെന്നും ഉഷാദേവി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ, വെള്ളാപ്പള്ളിക്ക് വേണ്ടി എഴുതിയും പ്രസംഗിച്ചും കൂടെ നിന്നയാളാണ് മഹേശൻ. ബുദ്ധിമുട്ടി ജോലി ചെയ്ത് ജീവിച്ചവരാണ് തങ്ങളെന്നും ഉഷാദേവി കൂട്ടിച്ചേർത്തു. മഹേശൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് വ്യാജപ്രചാരണം നടത്തി. 'ഒരുഗതിയും പരഗതിയും ഇല്ലാതെ നടന്നവൻ' എന്ന പരാമർശത്തിലായിരുന്നു ഉഷാദേവിയുടെ പ്രതികരണം.

