സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇ-ജാഗ്രത ആപ്പ്, വിവരങ്ങള്‍ ഇങ്ങനെ
ചെറിയ ലക്ഷണം ഉള്ളവർക്ക് ഇ-ജാഗ്രത ആപ്പ് വഴി ടെലി മെഡിസിനിലൂടെ മരുന്ന് കുറിച്ച് നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ മരുന്ന് വീട്ടില്‍ എത്തിച്ച് നല്‍കും.
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്ത് നിന്ന് മടങ്ങിയെത്തി കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് ഇ ജാഗ്രത ആപ്പ് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗലക്ഷണം ഉണ്ടെങ്കിൽ വീഡിയോ കോൾ വഴി ഡോക്ടർമാർ രോഗികളോട് ബന്ധപ്പെടും. ചെറിയ ലക്ഷണം ഉള്ളവർക്ക് ഇ-ജാഗ്രത ആപ്പ് വഴി ടെലി മെഡിസിനിലൂടെ മരുന്ന് കുറിച്ച് നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ മരുന്ന് വീട്ടില്‍ എത്തിച്ച് നല്‍കും. കൂടുതല്‍ ഗുരുതരമാണെങ്കില്‍ മെഡിക്കൽ ടീം ഉടൻ ആംബുലൻസ് അയച്ച് സുരക്ഷ മാനദണ്ഡത്തോടെ രോഗിയെ കൊവിഡ് ആശുപത്രിയിലെത്തിക്കും.
ഇവിടെ വച്ച് സ്രവം എടുത്ത് പിസിആർ പരിശോധനക്ക് അയക്കും. ഇന്ന് സംസ്ഥാനത്ത് വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിമാനത്തില്‍ തൊട്ടടുത്ത് ഇരുന്ന് യാത്ര ചെയ്തവരെല്ലാം നിരീക്ഷണത്തിലാണ്. അവരെ ട്രേസ് ചെയ്ത് കൂടുതൽ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ഏറ്റവും പ്രധാന ചുമതലയാണ്. സര്‍ക്കാരിന്‍റെ കെയര്‍ സെന്‍ററിലുളളവരെ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.