Asianet News MalayalamAsianet News Malayalam

മൂന്നാംഘട്ട ലോക്ക്ഡൗണിൽ കേരളത്തിലെ ഇളവുകൾ എങ്ങനെ? ജില്ല തിരിച്ച് അറിയാം

ഗ്രീൻ സോണിൽ രാവിലെ ഏഴ് മുതൽ രാത്രി ഏഴര വരെ കടകൾ തുറക്കാം. ഓറഞ്ചിൽ നിലവിലെ സ്ഥിതി തുടരും. ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കും. വിശദമായി വായിക്കാം. 

covid 19 exemptions and restrictions in kerala zone wise details
Author
Thiruvananthapuram, First Published May 4, 2020, 7:31 AM IST

തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ഡൗണിലേക്ക് കടക്കുന്ന സംസ്ഥാനത്ത് ഇന്നു മുതൽ ഹോട്ട് സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങളും അല്ലാത്തയിടങ്ങളിൽ ഇളവുകളും ഉണ്ടാകും. പൊതുഗതാഗതം എവിടെയുമുണ്ടാകില്ല. ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. ജില്ലകൾക്ക് പുറത്തേക്കുള്ള യാത്രയ്ക്ക് പ്രത്യേക അനുമതി വേണം. കേന്ദ്രം അനുവദിച്ച നിരവധി ഇളവുകൾ സംസ്ഥാനം തൽക്കാലം വേണ്ടെന്ന് വയ്ക്കുകയാണ്. ബവ്റിജസ് ഉൾപ്പടെ തുറക്കേണ്ട എന്നാണ് കേരളത്തിന്‍റെ തീരുമാനം.

അതേസമയം, മുഖ്യമന്ത്രി ശനിയാഴ്ച വാ‍ർത്താസമ്മേളനത്തിൽ പറഞ്ഞ ഇളവുകൾ സംബന്ധിച്ച് കൃത്യമായ മാർഗരേഖ പുറത്തിറങ്ങാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. നിലവിൽ ജില്ലാ ഭരണകൂടങ്ങൾ പുറത്തിറക്കിയ മാർഗരേഖകൾ മാത്രമേ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭിക്കുന്നുള്ളൂ. 

നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം മൂന്ന് പേർക്ക് യാത്ര ചെയ്യാം. ജില്ലകളിൽ നിന്നും ജില്ലകളിലേക്കും യാത്രയാകാം. ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്കാണ് അനുമതി. അത്യാവശ്യഘട്ടത്തിൽ ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ രണ്ടുപേർക്ക് യാത്രയാകാം. 

ഗ്രീൻ സോണിൽ രാവിലെ ഏഴ് മുതൽ രാത്രി ഏഴര വരെ കടകൾ തുറക്കാം. ഓറഞ്ചിൽ നിലവിലെ സ്ഥിതി തുടരും. ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കും. ഒന്നിലധികം നിലകളില്ലാത്ത ടെക്സൈ്റ്റൽ ഷോറുമൂകൾ ഗ്രീൻ, ഓറഞ്ച് സോണുകളിൽ തുറക്കാം.

ബാങ്കുകൾ ഇന്ന് മുതൽ പഴയ സമയക്രമത്തിലേക്ക്. സോൺ വ്യത്യാസമില്ലാതെ എല്ലായിടത്തും രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. കണ്ടെയ്ൻമെന്‍റ് സോണുകളിൽ മാത്രം ജില്ലാ ഭരണകൂടത്തിന്‍റെ പ്രത്യേക നിർദ്ദേശം അനുസരിച്ചാകും ബാങ്കുകളുടെ പ്രവർത്തനം. 

ഗ്രീൻ സോണിൽ മൂന്ന് ജില്ലകൾ

ആഴ്ചകളായി ലോക്ക് ഡൗണിലായിരുന്ന മധ്യകേരളത്തിലെ മൂന്നു ജില്ലകൾ ഇന്ന് കൂടുതൽ സജീവമാകും. മൂന്നു ജില്ലകളും ഗ്രീൻ സോണിലായതോടെയാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുന്നത്. എറണാകുളം ജില്ലയിലെ എടക്കാട്ടു വയൽ പഞ്ചായത്തിലെ പതിനാലാം വാർഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതിനാൽ ഇവിടെ നിയന്ത്രണങ്ങൾ തുടരും.

മധ്യ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളാണ് ഗ്രീൻ സോണിലായത്. ഇവിടങ്ങളിൽ കൂടുതൽ കടകൾ ഇന്നു മുതൽ തുറക്കും. കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴര വരെയാകാം. ഒറ്റനിലയുള്ള തുണിക്കടകൾ, ആശുപത്രികളുടെ ഒപി വിഭാഗം, ക്ലിനിക്കുകൾ എന്നിവയുടെ പ്രവർത്തനം വീണ്ടും തുടങ്ങും. കൊറിയർ, തപാൽ, ബാങ്കുകൾ എന്നിവയും തുറക്കും. സാമൂഹിക അകലം പാലിച്ച് പ്രഭാത സവാരി നടത്താം. നിബന്ധനകളോടെ ടാക്സി സർവീസും തുടങ്ങും. ഓൺ ലൈൻ ടാക്സികളും ഓടും. 

സേവന മേഖലയിലെ സ്ഥാപനങ്ങൾ പകുതി ജീവനക്കാരെ വച്ച് ആഴ്ചയിൽ മൂന്നു ദിവസം പ്രവർത്തിക്കും. എന്നാൽ പൊതു ഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ടു പേരെ മാത്രമേ അനുവദിക്കൂ. 

തിയേറ്റർ, ആരാധനാലയങ്ങൾ, മാളുകൾ, ബ്യൂട്ടി പാലർലറുകൾ, ജിംനേഷ്യം എന്നിവ അടഞ്ഞുതന്നെ കിടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവക്ക് ഇരുപത് പേരിൽ കൂടുതൽ അനുവദിക്കില്ല. കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച റെയിൽവേ ഉദ്യോഗസ്ഥൻറെ പ്രൈമറി കോണടാക്ടുകൾ ഉള്ളതിനാലാണ് എടക്കാട്ടു വയൽ പഞ്ചായത്ത് പതിനാലാം വാർഡ് ഹോട്ട് സ്പോട്ടായത്. 

കൊവിഡ് രോഗബാധിതനായി പാലക്കാട് ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 87 പേർ മഞ്ഞള്ളൂരിലെ പഞ്ചായത്തിലുണ്ട്. ഇതിൽ പ്രൈമറി കോൺടാക്ടുകളായ 15 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതേത്തുടർന്ന് 87 പേരെയും ക്വാറന്റീനിൽ നിന്നും ഒഴിവാക്കി. ഇതിനാലാണ് മഞ്ഞള്ളൂരിനെ ഹോട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. 

കൊച്ചി കോർപ്പറേഷനിലെ കലൂർ സൗത്ത് ഡിവിഷൻ സ്വദേശിയും കൊവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ കോൺടാക്ടുകളെയും ക്വാറന്റീനിൽ നിന്നും ഒഴിവാക്കി. ഇതേ തുടർന്ന് കലൂർ സൗത്തിനെയും ഹോട്ട് സ്പോട്ടിൽ നിന്നും മാറ്റിയത്.

റെഡ് സോണിലുള്ള കോട്ടയം, ഇളവുകൾ ഇങ്ങനെ

റെഡ് സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സംസ്ഥാന പൊതുഭരണ വകുപ്പിന്‍റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

നഗര മേഖലകളിൽ അനുമതിയുള്ള പ്രവര്‍ത്തനങ്ങള്‍: വ്യവസായ പാര്‍ക്കുകള്‍, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകള്‍, അവശ്യ സാധനങ്ങളുടെ നിര്‍മാണ കേന്ദ്രങ്ങള്‍ (മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കള്‍, ഐടി ഹാര്‍ഡ് വെയര്‍, പാക്കിംഗ് സാമഗ്രികള്‍ എന്നിവയുടേത് ഉള്‍പ്പെടെ), നിര്‍മ്മാണ സ്ഥലത്തു താമസിക്കുന്ന ജോലിക്കാരെ മാത്രം നിയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മാര്‍ക്കറ്റുകളിലെ അവശ്യ വസ്തു വില്‍പ്പന കേന്ദ്രങ്ങള്‍, ഒറ്റപ്പെട്ട കടകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലെ വ്യാപാര സ്ഥാപനങ്ങള്‍(ഇതിന് അവശ്യ വസ്തു, അവശ്യവസ്തു അല്ലാത്തത് എന്ന വേര്‍തിരിവില്ല)

ഗ്രാമ പ്രദേശങ്ങളില്‍ കൂടുതലായി അനുമതിയുള്ള പ്രവര്‍ത്തനങ്ങൾ: എല്ലാ വ്യവസായ സ്ഥാപനങ്ങളും മാളുകള്‍ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും തുറന്ന് പ്രവർത്തിക്കാം.

അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വ്യക്തികളും വാഹനങ്ങളും സഞ്ചരിക്കുന്നതിന് അനുമതിയുണ്ട്. നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ക്ക് സഞ്ചരിക്കാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കു മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ.

അവശ്യവസ്തു വിതരണവുമായി ബന്ധപ്പെട്ട ഇ- കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. സ്വകാര്യ ഓഫീസുകള്‍ക്ക് പരമാവധി 33 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. അവശ്യ സേവനത്തിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നവയ്ക്കു പുറമെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 33 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍, എ.ടി.എമ്മുകള്‍, ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐ.ടി സേവനദാതാക്കള്‍, എ.ടി.എം ഓപ്പറേഷന്‍ ആന്‍റ് കാഷ് മാനേജ്മെന്‍റ് ഏജന്‍സികള്‍ എന്നിവയ്ക്ക് അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. 

തുടരുന്ന നിരോധനങ്ങള്‍: ടാക്സികള്‍, ഓട്ടോറിക്ഷകള്‍, ജില്ലാ-അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍, സലൂണുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍, സിനിമാ ശാലകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍, സ്പോര്‍ട്സ് കോംപ്ലക്സുകള്‍, നീന്തല്‍കുളങ്ങള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയ്ക്കുള്ള നിരോധനം ഗ്രാമ-നഗര വ്യത്യാസമില്ലാതെ സാമൂഹിക, രാഷ്ട്രീയ, കായിക വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, സാമുദായിക കൂടിച്ചേരലുകൾ, ആരാധനാലയങ്ങളിലും മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം.

കൊല്ലത്ത് മത്സ്യബന്ധനമേഖലയിൽ ഇളവുകൾ

ഓറഞ്ച് സോണിൽ ഉള്ള കൊല്ലത്ത് മത്സ്യബന്ധന മേഖലയിൽ ഇന്ന് കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ബോട്ടുകൾക്ക് ഒറ്റയക്ക - ഇരട്ടയക്ക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടലിൽ പോകുന്ന ബോട്ടുകൾ 24 മണിക്കൂറിനുള്ളിൽ തിരിച്ചു വരണം. ജില്ലയിൽ കശുവണ്ടി ഫാക്ടറികളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

No photo description available.

Follow Us:
Download App:
  • android
  • ios