കൊവിഡ് 19; മൂന്നാറിൽ ഇന്ന് മുതൽ സഞ്ചാരികൾക്ക് കർശന പരിശോധന; 31 വരെ വിനോദസഞ്ചാരത്തിന് നിരോധനം
മൂന്നാറിൽ ഈ മാസം അവസാനം വരെ വിനോദസഞ്ചാരത്തിന് നിരോധനമാണ്. ഇതറിയാതെ എത്തുന്നവരെ അധികൃതർ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ഇന്ന് മുതൽ തിരിച്ചയ്ക്കും.
ഇടുക്കി: കൊവിഡ് 19 സ്ഥിരീകരിച്ച വിദേശ വിനോദ സഞ്ചാരി എത്തിയ മൂന്നാറിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ന് മുതൽ പരിശോധന കർശനമായി നടപ്പാക്കും. മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാൻ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങൾ രാവിലെ മുതൽ പ്രവർത്തനം തുടങ്ങും. ആവശ്യമെങ്കിൽ വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കും.
മൂന്നാറിൽ ഈ മാസം അവസാനം വരെ വിനോദസഞ്ചാരത്തിന് നിരോധനമാണ്. ഇതറിയാതെ എത്തുന്നവരെ അധികൃതർ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ഇന്ന് മുതൽ തിരിച്ചയ്ക്കും. മൂന്നാറിലെത്തുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ് പുതുതായി നിയോഗിച്ച നാല് സംഘങ്ങളുടെ കർത്തവ്യം. തെർമൽ സ്കാനർ അടക്കമുള്ളവയായിട്ടായിരിക്കും സംഘത്തിന്‍റെ പ്രവർത്തനം. പനിയുള്ളവരെ കണ്ടെത്തിയാൽ ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും. ചിന്നാർ, കമ്പംമെട്ട്, കുമളി ചെക്പോസ്റ്റുകളിലും ഇന്ന് മുതൽ പരിശോധന കർശനമാക്കും. അതിർത്തി ചെക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് തെർമൽ സ്കാനറുകളുടെ കുറവുണ്ട്. ഇവ ഇന്ന് മുതൽ ആവശ്യത്തിന് ലഭ്യമാക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
ഇടുക്കിയിലെ ഹോം സ്റ്റേകളും, ഹോട്ടലുകളും പഞ്ചായത്ത് അധികൃതരെ കൂടി ഉൾപ്പെടുത്തി പരിശോധിക്കും. അധികൃതരെ അറിയിക്കാതെ പുതിയ അതിഥികളെ സ്വീകരിക്കുന്നുണ്ടോ എന്ന് അറിയുക കൂടിയാണ് പരിശോധനയുടെ ലക്ഷ്യം. നിലവിലുള്ള അ കൾക്ക് ആരോഗ്യപ്രശ്നങ്ങളുള്ളവരുണ്ടെങ്കിൽ അവരെ നിരീക്ഷണത്തിലാക്കും. പള്ളിവാസൽ, ചിന്നക്കനാൽ, അടിമാലി തുടങ്ങി വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന ഇടങ്ങളിൽ പൊതുജനങ്ങൾക്കായി ജില്ലഭരണകൂടം ഇന്ന് മുതൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക