കൊവിഡ് ആഘാതത്തിൽ സ്കൂൾ വിപണിയും; കച്ചവടത്തിൽ കോടികളുടെ നഷ്ടം
പുത്തനുടുപ്പും, വര്‍ണ്ണക്കുടകളും, കുട്ടിബാഗും വാട്ടര്‍ബോട്ടിലുമൊക്കെയായി സ്കൂൾ വിപണി പൊടി പൊടിക്കേണ്ട സമയമായിരുന്നു ഇത്. ജൂണ്‍ ഒന്നിന് മഴയ്ക്കൊപ്പം പുതിയ ക്ലാസിലേക്ക് പോകാനുള്ള തയ്യാറെടുപ്പും എങ്ങുമില്ല. വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈൻ ക്ലാസുകൂടി ആരഭിച്ചതോടെ വ്യാപാരം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.
കോട്ടയം: കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തിനൊപ്പം സ്കൂള്‍ തുറക്കുന്നതും അനിശ്ചിതത്വത്തിലായതോടെ സംസ്ഥാനത്തെ സ്കൂള്‍ വിപണി പ്രതിസന്ധിയില്‍. 25 കോടി രൂപയുടെ നഷ്ടം ഈ മേഖലയിലുണ്ടായെന്നാണ് പ്രാഥമിക കണക്ക്. വിപണി മുന്നില്‍ക്കണ്ട് നേരത്തെ സ്റ്റോക്ക് ചെയ്തവര്‍ക്കും വൻ തിരിച്ചടിയുണ്ടായി.
പുത്തനുടുപ്പും, വര്‍ണ്ണക്കുടകളും, കുട്ടിബാഗും വാട്ടര്‍ബോട്ടിലുമൊക്കെയായി സ്കൂൾ വിപണി പൊടി പൊടിക്കേണ്ട സമയമായിരുന്നു ഇത്. ജൂണ്‍ ഒന്നിന് മഴയ്ക്കൊപ്പം പുതിയ ക്ലാസിലേക്ക് പോകാനുള്ള തയ്യാറെടുപ്പും എങ്ങുമില്ല. വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈൻ ക്ലാസുകൂടി ആരഭിച്ചതോടെ വ്യാപാരം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.
മഴയായതിനാല്‍ കോട്ടുപോലുള്ളവ വിറ്റ് പോകുന്നതൊഴിച്ചാല്‍ വലിയ കച്ചവടമൊന്നുമില്ല. പത്ത് മുതല്‍ പതിനഞ്ച് ലക്ഷം രൂപവരെയുള്ള കച്ചവടമാണ് സ്കൂൾ ബാഗ് വിൽപ്പന വഴി മാത്രം മെയ്- ജൂണ്‍ മാസങ്ങളിൽ നടന്നിരുന്നത്. കുടയും ചെരിപ്പുമൊക്കെ വാങ്ങാനാളില്ലാതെയിരിക്കുന്നു.
നോട്ട്ബുക്ക് കച്ചവടത്തിനും സമാന അവസ്ഥ തന്നെയാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് കിട്ടിയ സന്തോഷത്തില്‍ തുറന്ന ബുക്ക് കടകളൊക്കെ നിരാശയിലാണ്. വിപണി മുന്നില്‍ക്കണ്ട് തുടങ്ങിയ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റുകള്‍ അവതാളത്തിലായി യൂണിഫോം അനുബന്ധ സാമഗ്രികളുടെയും നഷ്ടം 50 കോടി രൂപ. കൊവിഡൊക്കെ കഴിഞ്ഞ് സ്കൂള്‍ തുറന്നാല്‍ ഒരു പരിധി വരെ വിപണി തിരിച്ച് പിടിക്കാം എന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.