18 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് കണക്ക്; മരണനിരക്കും ഉയരുന്നു
മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശിൽ എണ്ണായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കർണ്ണാടകത്തിലും തമിഴ്നാട്ടിലും അയ്യാരിത്തിലേറെ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,03,695 ആയി.771 മരണങ്ങൾ കൂടി പുതുതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 38,135 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്ക്.
ഇത് വരെ 11,86,203 പേർ രോഗമുക്തരായെന്നും കേന്ദ്ര സർക്കാരിന്റെ രാവിലത്തെ കൊവിഡ് റിലീസിൽ പറയുന്നു. നിലവിൽ 5,79,357 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശിൽ എണ്ണായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കർണ്ണാടകത്തിലും തമിഴ്നാട്ടിലും അയ്യാരിത്തിലേറെ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ ആകെ രോഗബാധിതർ എഴുപത്തിയയ്യായിരം കടന്നു. ഉത്തർപ്രദേശിലും സ്ഥിതി ഗുരുതരമാണ്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണ്. മന്ത്രിയുമായി സമ്പർക്കത്തിൽ വന്ന പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്. കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് രാജ്സ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.