ചൂടുള്ള പ്രദേശങ്ങളിൽ കൊറോണ വ്യാപിക്കില്ലെന്ന ടിപി സെൻകുമാറിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. 

തിരുവനനന്തപുരം: കൊവിഡ് 19 രോഗബാധ മനുഷ്യരാശിക്ക് ഭീഷണിയായി നിലനിൽക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾക്ക് മുതിരരുതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ചൂടുള്ള പ്രദേശങ്ങളിൽ കൊറോണ വ്യാപിക്കില്ലെന്ന ടിപി സെൻകുമാറിന്‍റെ പരാമര്‍ശം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ചൂടുള്ള പ്രദേശങ്ങളിൽ കൊറോണ വൈറസ് ഉണ്ടാകില്ലെന്നതിന് യാതൊരു സ്ഥിരീകരണവും നിലവിലില്ല. ടിപി സെൻകുമാര്‍ ആരോഗ്യ വിദഗ്ധനല്ലല്ലോ എന്നും മന്ത്രി ചോദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്ന ആളെന്ന നിലക്ക് അറിവുകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാം. അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കും. അല്ലാതെ അര്‍ദ്ധസത്യങ്ങൾ പ്രചരിപ്പിക്കാൻ ഒരുങ്ങരുതെന്നും ടിപി സെൻകുമാറിനെ ആരോഗ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു. 

കൊറോണയെന്ന വൈറസില്ലെന്ന് പ്രചരണം നടത്തിയ ചിലർക്കതിരെ ആരോഗ്യവകുപ്പ് നേരത്തെ നിയമനടപടി സ്വീകരിച്ചിട്രുന്നു. വ്യാജ പ്രചാരണങ്ങൾക്കൊപ്പം രോഗലക്ഷണങ്ങളുണ്ടായിട്ടും മറച്ചുവെക്കരുതെന്നും സർക്കാർ വീണ്ടും ആവശ്യപ്പെടുന്നു. ഇറ്റലിയിൽ നിന്നും വന്നവർ എല്ലാം രഹസ്യമാക്കിയതാണ് വീണ്ടും സംസ്ഥാനത്ത് രോഗബാധ കണ്ടെത്താൻ കാരണം. രോഗലക്ഷണങ്ങളുള്ളവർ ദിശ കൺട്രോൾറൂമുമായും 1056 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. രോഗബാധിത സ്ഥലങ്ങളിൽ നിന്നും ആരെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അയൽവാസികള്‍ ആരോഗ്യവകുപ്പിന് വിവരം അറിയിക്കണമെന്നും മന്ത്രി അറിയിച്ചു,