കൊവിഡിൽ ഞെട്ടി കേരളം; ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ്, കാസര്‍കോട് 34 കേസ്
എല്ലാവര്‍ക്കും ഉള്ള മുന്നറിയിപ്പാണ്. കൊവിഡ് വൈറസ് അധികമൊന്നും അകലെയല്ല. അത് ബാധിക്കാതിരിക്കാൻ ഓരോരുത്തര്‍ക്കും ജാഗ്രതയുണ്ടാകണമെന്ന് പിണറായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ കാസര്‍കോട് ജില്ലയിൽ മാത്രം 34 കേസുണ്ട്.രണ്ട് പേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെഗറ്റീവാണ് ഫലം.
ഇന്ന് നല്ല ദിവസമേ അല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളനത്തിന് എത്തിയത് , സ്ഥിതി കൂടുതൽ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയൻ പറഞ്ഞു.
112 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും കാസർകോടാണ്. ആ ജില്ലയിൽ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും. സ്ഥിതി ഗൗരവകരമാണ്. ഏത് സാഹചര്യം നേരിടാനും നാം തയ്യാറായാലേ മതിയാവൂ
പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി സമ്പർക്കം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗലക്ഷണങ്ങൾ വന്നവർ നിരീക്ഷണത്തിൽ കഴിയുകയും പിന്നീട് സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുകയാണ് പതിവ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തിൽ ഇടപെട്ട സ്ഥിതിയുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സഞ്ചരിച്ചിട്ടുണ്ട്. സ്കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
മുഖ്യമന്ത്രിയുടെ വാക്കുകൾ...
സംസ്ഥാനത്ത് ഇന്ന് 39 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 34 പേരും കാസർകോട് ജില്ലക്കാരാണ്. രണ്ട് പേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെഗറ്റീവാണ് ഫലം.
112 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും കാസർകോടാണ്. ആ ജില്ലയിൽ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും. സ്ഥിതി ഗൗരവകരമാണ്. ഏത് സാഹചര്യം നേരിടാനും നാം തയ്യാറായാലേ മതിയാവൂ.
രോഗലക്ഷണങ്ങൾ വന്നവർ നിരീക്ഷണത്തിൽ കഴിയുകയും പിന്നീട് സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുകയാണ് പതിവ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തിൽ ഇടപെട്ട സ്ഥിതിയുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സഞ്ചരിച്ചിട്ടുണ്ട്. സ്കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്.
ഇതു നമ്മുക്കെല്ലാം ഒരു ജാഗ്രത നൽകേണ്ട സംഭവമാണ്. കൊറോണ വൈറസ് ഏറെ അകലെയല്ല. അതിനെ നേരിടാൻ ആദ്യം സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. കൊറോണയ്ക്കെതിരെ നമ്മൾ ജാഗ്രത പ്രഖ്യാപിച്ച പോയ ദിവസങ്ങളിൽ തന്നെ സംഘടിതമായ സമരങ്ങൾ നമ്മൾ കണ്ടതാണ്. ഇതൊക്കെ സംസ്കാരസമ്പന്നമായ നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. ആ നിലയ്ക്ക് ഒരു മുൻകരുതൽ എലല്ാവരും സ്വീകരിക്കേണ്ട ഘട്ടത്തിലാണ് ഈ രീതിയിൽ തള്ളിക്കയറിയും ബലം പ്രയോഗിച്ചുമുള്ള സമരമുറ കേരളം കണ്ടത്.
മറ്റൊരു പ്രശ്നം കാസർകോടിന് വന്നു ചേർന്നതാണ്. കാസർകോടുള്ള ജനങ്ങൾ ആശുപത്രികാര്യങ്ങൾക്ക് കൂടുതലായി ആശ്രയിച്ചത് കർണാടകത്തെയാണ്. കർണാടക സംസ്ഥാനത്തെ മംഗലാപുരം നഗരം കാസർകോട് പട്ടണത്തിൽ ഉള്ളവർക്ക് എളുപ്പം എത്തിച്ചേരാം. ഡയാലിസസ് അടക്കം പല ആവശ്യങ്ങൾക്ക് വേണ്ടിയും അവിടേക്ക് ആൾക്കാൾ നിത്യേന പോകാറുണ്ടായിരുന്നു. കാസർകോട് ജില്ലക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ കണ്ണൂരിന് ശേഷിയുമില്ല. രോഗികൾക്ക് പോലും അങ്ങോട്ട് പോകാൻ പറ്റാത്ത നിലപാട് കർണാടക സ്വീകരിക്കുന്നുണ്ട്. എങ്ങനെ അതിനു പരിഹാരം കാണണമെന്നും ഇവിടേയും ആലോചിക്കാം കർണാടക സർക്കാരിനോടും ചർച്ച ചെയ്യാം.
കേരളവും കർണാടകവും അതിർത്തി പങ്കിടുന്നുണ്ട്. ചെറുതും വലുതുമായ നിരവധി റോഡുകൾ ഇരുസംസ്ഥാനങ്ങൾക്കുമിടയിലുണ്ട്. ഇതിൽ പലയിടത്തും കർണാടക മണ്ണ് കൊണ്ടു പോയിട്ട് റോഡ് തടയുന്ന അവസ്ഥയുണ്ട്. അതു ശരിയല്ല. ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജനങ്ങൾ എവിടെയുണ്ടോ അവിടെ തുടരട്ടെ എന്ന നിലപാടാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ അതിനെതിരെയുള്ള നടപടിയാണ് കർണാടകയുണ്ടേത്. ഇക്കാര്യത്തിൽ നമ്മുടെ ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. മണ്ണ് മാറ്റാം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ കുടക്ക് അടക്കമുള്ള മേഖലകളിൽ മണ്ണ് പൂർണമായും ഇട്ടുറോഡ് മൊത്തത്തിൽ ബ്ലോക്ക് ചെയ്തു. ആ സമീപനം ഒഴിവാക്കാം എന്ന് ഇപ്പോൾ കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. അതെന്തായാലും സ്വാഗതാർഹമാണ്. ഇക്കാര്യം എന്തായാലും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കും.
രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ അടിയന്തര നടപടി ആവശ്യമാണ്. കാസർകോട് മെഡിക്കൽ കോളേജിലെ കെട്ടിട്ടം ഉടനെ കൊവിഡ് രോഗപ്രതിരോധപ്രവർത്തനങ്ങൾക്കായി മാറ്റും. വിദേശരാജ്യങ്ങളിൽ നിന്നും മുബൈ, ദില്ലിയടക്കമുള്ള വിവിധ നഗരങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണം. എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ ഉടനെ അധികൃതരെ അറിയിക്കണം.
വിദേശത്തുനിന്നും വന്നവരുമായി സമ്പർക്കം പുലർത്തിയവരും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ കഴിയണം. പ്രായമായവർ മറ്റുള്ളവരുമായി നിശ്ചിത അകലം പാലിച്ച് സമ്പർക്കം പുലർത്തണം. പുറത്തു പോകാതെ പ്രായമായവർ വീട്ടിൽ തന്നെ ഇരിക്കുന്നതാവും നല്ലത്. പ്രമേഹം, അർബുദം, വൃക്കരോഗം എന്നിവയ്ക്ക് ചികിത്സിക്കുന്നവരും തുടർചികിത്സ ആവശ്യമുള്ളവവരും മറ്റുള്ളവരുമായി കൃത്യമായി അകലം പാലിക്കണം.
രോഗം ഗുരുതരമായവരെ ചികിത്സിക്കാനായി കണ്ണൂർ മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കും. ഇവിടെ 200 കിടക്കുകളും 40 ഐസിയും കിടക്കകളും 15 വെന്റിലേറ്ററുകളുമുണ്ട്. കാസർകോട്ടെ കേന്ദ്രസർവ്വകലാശാലയെ കൊവിഡിന്റെ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ്. ഐസിഎംആറിന്റെ അനുമതി കൂടി ലഭിച്ചാൽ അവിടെ വിപലുമായ രീതിയിൽ പരിശോധന നടത്താം. കാസർകോട്ട് മെഡിക്കൽ കോളേജും ഉടനെ കൊവിഡ് ആശുപത്രിയാക്കി മാറ്റും.
ക്യൂബയിൽ നിന്നുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തിൽ ചർച്ചയായി. ഡ്രഗ് കൺട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്. നമ്മുടെ പരിശോധന സംവിധാനങ്ങളും ഇനി വിപുലീകരണം വേണം. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട്. അതിന്റെ നടപടി പൂർണമായാൽ ഉടനെ പരിശോധന തുടങ്ങും. എച്ച്ഐവി ബാധിതർക്കുള്ള മരുന്ന് കൊവിഡ് രോഗികൾക്ക് നൽകുന്നത് ജില്ലാ ആശുപത്രികളിൽ നിന്നാണ്. ഇനി മുതൽ താലൂക്കാശുപത്രിയിലും മരുന്ന് നൽകും.
ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ തടയുന്നതിൽ പൊലീസ് നടപടി ശരിയായ രീതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. പക്ഷേ പൊലീസ് പരിശോധനയ്ക്ക് എതിരെ പല കോണുകളിൽ നിന്നും പരാതി ഉയരുന്നുണ്ട്. സമൂഹത്തിന്റെ പൊതുനന്മയ്ക്ക് വേണ്ടിയാണ് ഈ നിയന്ത്രണം. അടിയന്തര ആവശ്യത്തിനായി സ്വയം സാക്ഷ്യപത്രവുമായി ഒരാൾ വരുമ്പോൾ അതു പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാവുകയും അവരെ യാത്ര തുടരാൻ അനുവദിക്കുകയും വേണം. എന്നാൽ കബളിപ്പിച്ച് കറങ്ങാനാണ് വന്നയാളുടെ ശ്രമമെങ്കിൽ കർശന നടപടി എടുക്കുകയും വേണം.
കടുത്ത വേനലിലാണ് പൊലീസ് ലോക്ക് ഡൗൺ നിരീക്ഷണം നടത്തുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുദ്യോസ്ഥർക്ക് കുടിവെള്ളം കിട്ടുന്നു എന്നു ഉറപ്പാക്കണം. സാമ്പത്തികരംഗത്തേക്ക് ചില നടപടികളും നിർദേശങ്ങളും നേരത്തെ നൽകിയിരുന്നു. ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ഈ ഘട്ടത്തിലും പണം പിരിക്കാൻ ശ്രമം നടത്തുന്നത് തടയണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം പണയവസ്തുവിന്റെ ലേലവും കുടിശ്ശിക നോട്ടീസ് അയക്കലും നിർത്തിവയ്ക്കണം. ഇതോടൊപ്പം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് ആവശ്യപ്പെടുന്നതും നിർത്തി വയ്ക്കണം.
നിരാലാംബരായി തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം ഏർപ്പെടുത്താനുള്ള തീരുമാനം അഞ്ച് നഗരസഭകളും 26 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഇവരെയെല്ലാം പാർപ്പിക്കാൻ പറ്റിയ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവിടെ ഇവരെ പാർപ്പിച്ചാൽ ഭക്ഷണം നൽകാനും സൗകര്യപ്പെടും. അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്താകെ നാലായിരത്തോളം ക്യാംപുകൾ തുറന്നിട്ടുണ്ട്. 1.44 ലക്ഷം മറുനാടൻ തൊഴിലാളികൾ ക്യാംപുകളിലുണ്ട്. ആശ്രയമില്ലാത്തവരെ പാർപ്പിക്കാൻ കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റെടുക്കും. എന്നാൽ ഇപ്പോഴും പലയിടത്തും അതിഥി തൊഴിലാളികൾ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്ന അവസ്ഥയുണ്ട്. ഇക്കാര്യത്തിൽ ജില്ലാ കളക്ടർമാരും തൊഴിൽ വകുപ്പും ഫലപ്രദമായി ഇടപെടണം. അന്യസംസ്ഥാന തൊഴിലാളികളുടെ ഭാഷയിൽ തന്നെ അവർക്കുള്ള കൊവിഡ് മുന്നറിയിപ്പുകൾ നൽകാൻ നടപടിയെടുക്കും.
ലഹരി വിരുദ്ധ പ്രചാരപരിപാടിയായ വിമുക്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എക്സൈസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണിന്റെ ഭാഗമായി വളർത്തുമൃഗങ്ങളുടേയും പക്ഷികളുടേയും തീറ്റയ്ക്ക് ക്ഷാമം നേരിടുന്നുണ്ട്. ഇവയുടെ വിതരണം ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. ഭക്ഷ്യധാനങ്ങളുടേയും സാധനങ്ങളുടേയും വിതരണം മുടക്കമില്ലാതെ തുടരും. ലോക്ക് ഡൗണിൽ ചില ആയൂർവേദ ഷോപ്പുകൾ തുറക്കുന്നില്ലെ്ന കാര്യം ശ്രദ്ധയിൽപ്പെട്ടു. ഇതുപാടില്ല ആയൂർവേദ മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ഇതെല്ലാം ബുദ്ധിമുട്ട് സൃഷ്ടിക്കും.
അവശ്യസർവ്വീസിന് വിളിക്കുന്നവരിൽ നിന്നും ഓട്ടോ-ടാക്സി ഡ്രൈവർമാർ അമിത ചാർജ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ സ്വകാര്യ ആശുപത്രി ജീവനക്കാരേയും ഉൾപ്പെടുത്തണം. എല്ലാവർക്കും ഒരു മാസത്തെ സൗജന്യ റേഷനും കേന്ദ്രസർക്കാർ അനുവദിക്കണം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തണം. നിലവിൽ മൂന്ന് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി വേണം ഉയർത്താൻ.
ആർബിഐ മൊറട്ടോറിയം പ്രഖ്യാപിച്ച സമയപരിധിയിൽ പലിശയും ഒഴിവാക്കണം. പ്രധാനമന്ത്രി രാവിലെ വിളിച്ചു സംസ്ഥാനത്തെ സ്ഥിതിഗതികൾ ആരാഞ്ഞു. സംസ്ഥാനം നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. നമ്മുക്കിത് അതിജീവിക്കണം. ഈ ഘട്ടം ഉയർത്തുന്ന ഭീഷണി ചെറുതല്ല. പകച്ചു നിന്നതു കൊണ്ടു കാര്യമില്ല. ഇവിടെ വെറുതെ ഇരിക്കാനാവില്ല. രോഗം പടരാതിരിക്കാൻ ഉള്ള ജാഗ്രത നാം കാണിക്കണം. പുറത്തെ ഇടപെടലിൽ ശാരീരിക അകലം
പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
കാസർകോട് ഇന്ന് സ്ഥിരീകരിച്ച 34 കേസുകളിൽ 27 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി പണം സമാഹരിക്കേണ്ടി വരും. പലരും ഇതിനോടകം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വാഗ്ദാനം നൽകിയവർ അത് ചെയ്യണം. ഈ പ്രതിസന്ധി സമയത്ത് ആകുന്ന സംഭാവന എല്ലാവരും നൽകണം. കാസർകോട് ഇന്ന് രോഗം സ്ഥിരീകരിച്ച
പേർ ദുബായിൽ നിന്നും വന്നതാണ് അവിടെ സമൂഹവ്യാപനത്തിലേക്ക് കാര്യങ്ങളെത്തി എന്നു പറയാനാവില്ല.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- pinarayi vijayan
- Covid 19
- Covid 19 Kerala
- Covid 19 India
- Covid 19 Pandemic
- Covid 19 Live Updates
- Covid 19 Lock Down
- Lock Down Kerala
- Lock Down India
- കൊവിഡ് 19
- കൊവിഡ് 19 കേരളം
- കൊവിഡ് 19 ഇന്ത്യ
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 തത്സമയം
- കൊറോണവൈറസ്
- കൊവിഡ് 19 ലോക് ഡൗൺ
- ലോക്ക് ഡൗൺ കേരളം
- ലോക്ക് ഡൗൺ ഇന്ത്യ
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ