വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ലെന്നും മേയർ വ്യക്തമാക്കി. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് മേയർ വിവി രാജേഷ് ഉന്നയിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കേസിലെ പ്രതിയായ ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെതിരെ മേയർ വിവി രാജേഷ്. സുഗതൻ കാപ്പ കേസ് പ്രതിയാണെന്നത് പോലീസ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനുള്ള നടപടികൾ പോലും പൂർത്തിയാക്കിയിട്ടില്ലെന്നും രാജേഷ് ദില്ലിയിൽ പറഞ്ഞു. കുടുംബത്തിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് ഒരു കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തിരുവനന്തപുരത്തില്ല.
വട്ടിയൂർക്കാവ് സിഐ വിപിൻ ക്രിമനൽ മാനസികാവസ്ഥയുള്ളയാളാണെന്നും അധികൃതർ നിർബന്ധിത അവധി നൽകിയ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തെ ഒരു മുൻ എംഎൽഎ ഇടപെട്ടാണ് തിരിച്ച് സർവീസിൽ കയറ്റിയതെന്നും രാജേഷ് പറഞ്ഞു. സുഗതന് രാഷ്ട്രീയവും നിയമപരവുമായ എല്ലാ പിന്തുണയും നൽകുമെന്നും മേയർ വ്യക്തമാക്കി.
ഇന്നലെയാണ് വധശ്രമക്കേസിൽ ഒളിവിലായിരുന്ന വാഴോട്ടുകോണം കൌണ്‍സിലര്‍ സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടികൂടാനെത്തിയപ്പോള്‍ അനുയായികള്‍ പൊലീസിനെ വളഞ്ഞിരുന്നു. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഗതനെ ഇന്ന് സെന്‍ട്രൽ ജയിലിലേക്ക് മാറ്റി.



