Asianet News MalayalamAsianet News Malayalam

കാസര്‍കോട് അടച്ചിടും, മറ്റ് ജില്ലകളിൽ ഭാഗിക ലോക് ഡൗൺ, ബാറുകൾ അടക്കും

എറണാകുളം കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ നിയന്ത്രണം. അവശ്യ സര്‍വ്വീസുകൾ മുടക്കില്ല. കടകൾ പൂർണ്ണമായും അടക്കില്ല

covid 19 lock down decisions by karala government
Author
Trivandrum, First Published Mar 23, 2020, 12:26 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19മായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഉന്നത തല യോഗമാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താൻ തീരുമാനിച്ചത്. കാസര്‍കോട് ജില്ലയിൽ പൂര്‍ണ്ണ ലോക് ഡൗണിനാണ് തീരുമാനം. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തും. അവശ്യ സര്‍വ്വീസുകൾ മുടക്കില്ല. കടകൾ പൂർണ്ണമായും അടക്കില്ല. 

കാസര്‍കോട്ട് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ നടപടി എടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി തന്നെ സംസാരിക്കും. നിയന്ത്രണങ്ങൾ വൈകീട്ട് സർക്കാർ ഔദ്യോഗികമായി അറിയിക്കും.

കൊവിഡ് ബാധിത ജില്ലകളിൽ പൂര്‍ണ്ണ ലോക് ഡൗൺ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അതേ സമയം ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് ചേര്‍ന്ന ഉന്നത തല യോഗം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. 

 കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകൾ അടക്കും. ബിയർ പാർലറുകളും അടയ്ക്കും. ബെവ്കോ ഔട്‌ലെറ്റുകൾ അടക്കാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ നിലവിൽ ഉള്ളതിലധികം  കടുത്ത നിയന്ത്രണങ്ങൾ ബവ്കോ ഔട്ട് ലെറ്റുകളിൽ കൊണ്ടുവരാനാണ് തീരുമാനിച്ചിട്ടുള്ളത്. അതെങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലും ഇനിയും വിവരങ്ങൾ അറിയേണ്ടതുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ബാറുകളും ബിവറേജസ് ഔട് ലറ്റുകളും അടച്ചിടണമെന്ന് പ്രതിപക്ഷ കക്ഷികൾ അടക്കം സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

തലസ്ഥാനത്തെ ബെവ്കോ ജീവനക്കാരി കൊവിഡ് 19 നിരീക്ഷണത്തിലുണ്ട്. പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ കൊവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios