കൊവിഡ് പ്രതിരോധത്തിനായി തയ്യാറെടുപ്പുകൾ; സംസ്ഥാനത്ത് മെഡിക്കല്‍ ഓക്സിജൻ നിര്‍മാണം കൂട്ടി
ഓക്സിജൻ നിര്‍മ്മിക്കുന്ന രണ്ട് പ്രധാന പ്ലാന്‍റുകള്‍ പാലക്കാട്ടെ ഇനോക്സ് ഇന്ത്യയും കൊച്ചിയിലെ ലിന്‍ഡേയും ആണ്. വിവിധ ജില്ലകളിലായി 19 ചെറു പ്ലാൻറുകളുമുണ്ട്. കേന്ദ്ര നിര്‍ദേശ പ്രകാരം ഇവിടങ്ങളിലെല്ലാം നിര്‍മാണം കൂട്ടി.
തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മെഡിക്കല്‍ ഓക്സിജൻ നിര്‍മാണം കൂട്ടി. ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടി. കേരളത്തിൽ 161 മെട്രിക് ടണ്‍ ഓക്സിജൻ ഇതിനോടകം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് പെട്രോളിയം ആന്‍റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷൻ വ്യക്തമാക്കി. അതേസമയം സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍റെ കുറവ് ഉണ്ടെന്നാണ് ഐഎംഎ പറയുന്നത്.
ഓക്സിജൻ നിര്‍മ്മിക്കുന്ന രണ്ട് പ്രധാന പ്ലാന്‍റുകള്‍ പാലക്കാട്ടെ ഇനോക്സ് ഇന്ത്യയും കൊച്ചിയിലെ ലിന്‍ഡേയും ആണ്. വിവിധ ജില്ലകളിലായി 19 ചെറു പ്ലാൻറുകളുമുണ്ട്. കേന്ദ്ര നിര്‍ദേശ പ്രകാരം ഇവിടങ്ങളിലെല്ലാം നിര്‍മാണം കൂട്ടി. ഒരു ദിവസം 84 മെട്രിക് ടണ്‍ ഓക്സിജനിപ്പോൾ വില്‍ക്കുന്നുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനാകും വിധം ആവശ്യാവനുസരണം സ്റ്റോക്കും ഉണ്ട്.
സാമൂഹ്യ വ്യാപനം ഉണ്ടായി രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഓക്സിജൻ കൂടുതല്‍ വേണ്ടിവരും. ഇതിനായി കന്യാകുമാരി , മംഗലാപുരം എന്നിവിടങ്ങളിലെ കമ്പനികളുമായി ധാരണയിലുമെത്തിയിട്ടുണ്ട്. 10 ടണ്‍ വരെ ഓക്സിജൻ സംഭരിക്കാവുന്ന ആശുപത്രികളിലെ സംഭരണികളിലെല്ലാം ഓക്സിജൻ സംഭരിക്കുന്നുണ്ട്.