പത്തനംതിട്ടയില്‍ 144 പ്രഖ്യാപിച്ചു; കൊവിഡ് നിരീക്ഷണത്തിൽ കഴിയവെ പുറത്തിറങ്ങി നടന്ന 16 പേർക്കെതിരെ കേസെടുക്കും
ജില്ലയിൽ പത്ത് കൊവിഡ് ബാധിതരാണ് ഉള്ളത്
പത്തനംതിട്ട: പത്തനംതിട്ടയില്‍ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ പുറത്തിറങ്ങി നടന്ന 16 പേർക്കെതിരെ കേസെടുക്കും. ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അവശ്യ സാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ പിബി നൂഹിന്റെ ഉത്തരവിൽ പറയുന്നു.
അതേസമയം ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ഇദ്ദേഹം അധികം ആൾക്കാരുമായി സമ്പർക്കം നടത്തിയിട്ടില്ല. ഇപ്പോൾ ജില്ലയിൽ പത്ത് കൊവിഡ് ബാധിതരാണ് ഉള്ളത്.
ഈ മാസം 20ന് പുലർച്ചെ രണ്ട് മണിക്ക് ഖത്തറിൽ നിന്നും നാട്ടിലെത്തിയ ആൾക്കാണ് ജില്ലയിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഖത്തർ എയർവൈസിന്റെ QR 506 വിമാനത്തിൽ സി 30 സീറ്റിലാണ് ഇദ്ദേഹം യാത്ര ചെയ്തത്.
തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇദ്ദേഹം എത്തിയത്. ഇവിടെ നിന്നും പത്തനംതിട്ടയിലേക്ക് വരുന്ന വഴി വെഞ്ഞാറമ്മൂട്ടിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിരുന്നു. വിമാനത്തിൽ ഇദ്ദേഹത്തോടൊപ്പം സഞ്ചരിച്ചവരിൽ ഇയാളുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഒൻപത് പേരെ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ജില്ലയ്ക്ക് പുറത്ത് നിന്ന് എട്ട് പേരും ഉൾപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ ഇതുവരെ 15 പേർ ആശുപത്രി ഐസൊലേഷനിലും 4565 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.2408 പേർ ഗൾഫ് മേഖലയിൽ നിന്നും ജില്ലയിൽ എത്തിയവരാണ്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക