Asianet News MalayalamAsianet News Malayalam

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു, വേണ്ടത് കനത്ത ജാഗ്രത; ലോക്ക്ഡൗണ്‍ നീട്ടിയേക്കും?

ഉയരുകയാണ്. രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്

covid cases arises chances for extending lockdown
Author
Kochi, First Published May 13, 2021, 7:35 AM IST

കൊച്ചി: കൊവിഡ് പ്രതിദിന വർധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നതോടെ കനത്ത ജാഗ്രതയിൽ സംസ്ഥാനം. ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിദിന കൊവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.

കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ആരോഗ്യ വകുപ്പും വിദഗ്ധരും നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, കേരളത്തില്‍ ഇന്നലെ 43,529 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.

എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം

രോഗവ്യാപനം തീവ്രമായ കൊച്ചി നഗരസഭാ പരിധിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 23,000 കടന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ 20 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ആയിരത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അൻപതു ശതമാനത്തിൽ കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.  

എറണാകുളം ജില്ലയിൽ കൊച്ചി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉളളത്, 23,601 പേർ. തൊട്ടടുത്തുള്ള തൃക്കാക്കരയിൽ ഇത് മൂവായിരത്തിനു മുകളിലാണ്. 19 പഞ്ചായത്തുകളിൽ ടിപിആർ 50 ശതമാനം കടന്നു. ഇവിടെയെല്ലാം നിയന്ത്രണം കുടുതൽ കടുപ്പിക്കാൻ മുഖ്യമന്ത്രി തന്നെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പോസിറ്റീവായവർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ നിർദ്ദേശിച്ചതാണ് രോഗ വ്യാപനം കൂടുതൽ തീവ്രമാക്കിയത്.

ടിപിആർ കുതിച്ചുയർന്നതോടെ ചൂർണിക്കര പഞ്ചായത്തിലെ ഇടറോഡുകൾ വരെ പഞ്ചായത്തും പൊലീസും ചേർന്ന് അടച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പോലും പത്തു മുതൽ രണ്ടു വരെയാണ് പ്രവർത്തനാനുമതി. മറ്റു പഞ്ചായത്തുകളും കടകളുടെ പ്രവർത്തന സമയം കുറച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios