സുനിലിന് ഒരു ചികിത്സയും നൽകിയില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ്  സുനില്‍ പറയുന്നതിന്‍റെ ഫോൺ റെക്കോർഡ് കുടുംബം നേരത്തെ പുറത്തുവിട്ടിരുന്നു.

പരിയാരം: കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥൻ കെ പി സുനിലിന്റെ ചികിത്സയിൽ ആശുപത്രിക്ക് വീഴചയുണ്ടായെന്ന് ആരോപിച്ച് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, പട്ടിക ജാതി-വർഗ കമ്മീഷൻ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

പരിയാരം മെഡിക്കൽ കോളജിൽ വച്ച് ജൂൺ 14 മുതൽ 16 വരെ സുനിലിന് ഒരു ചികിത്സയും നൽകിയില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സുനില്‍ പറയുന്നതിന്‍റെ ഫോൺ റെക്കോർഡ് കുടുംബം നേരത്തെ പുറത്തുവിട്ടിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളും നിലവിലുള്ള കണ്ണൂരിലാണ് കൊവിഡ് രോഗിയുടെ പരിചരണത്തിനെതിരെയും പരാതി ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ, മതിയായ ചികിത്സയും പരിചരണവും കിട്ടിയിട്ടില്ലെന്ന പരാതിയുമായി കൊവിഡ് സ്ഥിരീകരിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലൊണ് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരിക്കുന്നത്. ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയിൽ നിന്ന് ബന്ധുക്കളോട് സുനിൽ പറയുന്ന ഫോൺ റെക്കോർഡ് ആണ് പുറത്ത് വന്നിരുന്നത്.

ആരോപണം പക്ഷെ പരിയാരം മെഡിക്കൽ കോളേജ് അധികൃതര്‍ നിഷേധിച്ചിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിശദീകരണം നല്‍കിയത്.