Asianet News MalayalamAsianet News Malayalam

കൊവിഡ് രോ​ഗികൾ കൂടുന്നു, അതീവജാ​ഗ്രത വേണം; കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോ​ഗ്യമന്ത്രി

ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവർക്ക് വാക്സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം

covid health minister veena george said that special attention should be paid to children
Author
Thiruvananthapuram, First Published Aug 27, 2021, 4:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. എന്നാൽ,  കൊവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവർക്ക് വാക്സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം. കൊവിഡ് രണ്ടാം തരം​ഗത്തിൽ കേരളത്തിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആർ. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാൻ നമുക്കായി. രോ​ഗികളുടെ എണ്ണം ഏഴിരട്ടിയോളം വർധിക്കുന്ന സാഹചര്യം വരെയുണ്ടായി. ഓണക്കാലത്തും കൊവിഡ് വ്യാപനം കൂടുതലായിരുന്നു. 

ഏറ്റവും നന്നായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളമാണ്. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. 6ൽ 1 കേസ് എന്ന നിലയ്ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്. 18 വയസിനു മുകളിലുള്ള 70.24% പേർക്കും ആദ്യഡോസ് വാക്സീൻ നൽകി.  25.51% പേർക്ക് ഇതുവരെ രണ്ടാം ഡോസ് നൽകി. മരണസംഖ്യ ഏറ്റവും കുറവ് കേരളത്തിലാണ്. കേരളം കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതി ശാസ്ത്രീയമാണ്. ബ്രെക് ത്രൂ ഇൻഫെക്ഷൻ പഠനം നടത്തിയ സംസ്ഥാനമാണ് കേരളം. ഇവിടെ ഐസിയു, വെന്റിലേറ്റർ, ആശുപത്രി ആവശ്യം വരുന്നവരുടെ എണ്ണം വളരെ കുറവാണ്. നിലവിൽ  പൊതുമേഖലയിൽ 75% വെന്റിലേറ്റർ, 43% ഐസിയു ഒഴിവുണ്ട്. 281 സ്വാകാര്യ ആശുപത്രികൾ ഇതിനു പുറമെ ഉണ്ട്. 

Read Also: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു: ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ

വാക്സിൻ എടുത്തവർക്ക് രോഗതീവ്രത കുറവാണ്. ഹോം ഐസൊലേഷൻ പൂർണ തോതിൽ ആകണം. അല്ലാത്തവർ മാറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങൾ ചെയ്യുന്നത്. വീട്ടിൽ സൗകര്യം ഇല്ലാത്തവർ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. മൂന്നാം തരംഗം തുടങ്ങിയോ എന്നത് ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്ക് കൊവിഡ് മരണനിരക്ക് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി മറുപടി നൽകി. സീറോ പ്രിവലൻസ് പഠനവും ഉദാഹരിച്ചായിരുന്നു മന്ത്രിയുടെ മറുപടി. കുറഞ്ഞ മരണനിരക്ക് കേരളത്തിലാണ്. അത് കണക്കാക്കുന്നതിന് ചില അളവുകോലുകൾ ഉണ്ട്. കൊവിഡ് മരണ പട്ടിക സുതാര്യമാണ്. പഴയ മരണ വിവരം പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.  കേരളം സീറോ പ്രിവലൻസ് പഠനം നടത്തും. എല്ലാ കാര്യങ്ങളും പരിശോധിച്ചാകും ഇനിയുള്ള നിയന്ത്രണങ്ങൾ. എപിഎൽ പട്ടികയിലുള്ളവർക്ക് പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കുന്ന ഉത്തരവ് സംബന്ധിച്ച അവ്യക്തത പരിശോധിക്കും. ജനറൽ വാർഡുകൾക്ക് പണം ഈടാക്കുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

Follow Us:
Download App:
  • android
  • ios