കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ തലസ്ഥാന നഗരവും; തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കര്‍ക്കശമാക്കി പൊലീസ്
കമ്മീഷണർ, കളക്ടർ, പൊതുഭരണവകുപ്പ് എന്നിവരുടെ പാസ്സുള്ളവർക്ക് മാത്രം യാത്ര അനുവദിച്ചാൽ മതിയെന്ന് പൊലീസ് കമ്മീഷണർ കർശന നിർദ്ദേശം നൽകി. നഗരാതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. സത്യവാങ്മൂലം ഉപയോഗിക്കാനുള്ള സൗകര്യം ജനങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന റിപ്പോർട്ടിനെത്തുടർന്നാണ് തീരുമാനം. കമ്മീഷണർ, കളക്ടർ, പൊതുഭരണവകുപ്പ് എന്നിവരുടെ പാസ്സുള്ളവർക്ക് മാത്രം യാത്ര അനുവദിച്ചാൽ മതിയെന്ന് പൊലീസ് കമ്മീഷണർ കർശന നിർദ്ദേശം നൽകി. നഗരാതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി.
അവശ്യ സർവ്വീസുകാർ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ വീടിന് അടുത്തുള്ള കടകളിൽ പോകണം. കമ്മീഷണർ ഓഫീസിനല്ലാതെ മറ്റൊരു ഉദ്യോഗസ്ഥനും സത്യവാങ്മൂലമോ പാസോ നൽകരുതെന്നും കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളെയാണ് കൊവിഡ് വ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള ജില്ലകളുടെ പട്ടികയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം വയനാട് ജില്ല പൂർണമായും ഹോട്ട് സ്പോട്ട് അല്ല. ജില്ലയിലെ ചില മേഖലകളെ മാത്രമാണ് ഹോട്ട് സ്പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: കേരളത്തിലെ ഏഴ് ജില്ലകളെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി കേന്ദ്രം പ്രഖ്യാപിച്ചു...