Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ച സംഭവം; ദില്ലിയിലെ ആശുപത്രിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

മാസ്ക് ചോദിച്ചപ്പോൾ തുണികൊണ്ട് മുഖം മറയ്ക്കാൻ ആവശ്യപ്പെട്ടു. കുറഞ്ഞ എണ്ണം സ്റ്റാഫിനെ കൊണ്ട് കൂടുതൽ രോഗികളെ നോക്കാൻ ആവശ്യപ്പെട്ടു. രോഗികൾക്ക് കൊവിഡ് ഉണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറായില്ല.

covid nurse ambikas death more allegations against delhi kalra hospital
Author
Delhi, First Published May 26, 2020, 4:52 PM IST

ദില്ലി: ദില്ലിയിൽ മലയാളി നഴ്സായ അംബിക കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപ്രവർത്തക.  നഴ്സുമാർ സുരക്ഷാ ഉപകരണങ്ങൾ ചോദിച്ചപ്പോൾ ആശുപത്രി അധികൃതർ നൽകിയില്ലെന്നാണ് സഹപ്രവർത്തകയുടെ വെളിപ്പെടുത്തൽ. ഉപയോ​ഗിച്ച പിപിഇ കിറ്റുകളാണ് നൽകിയതെന്നും ഇവർ ആരോപിക്കുന്നു. 

മാസ്ക് ചോദിച്ചപ്പോൾ തുണികൊണ്ട് മുഖം മറയ്ക്കാൻ ആവശ്യപ്പെട്ടു. കുറഞ്ഞ എണ്ണം സ്റ്റാഫിനെ കൊണ്ട് കൂടുതൽ രോഗികളെ നോക്കാൻ ആവശ്യപ്പെട്ടു. രോഗികൾക്ക് കൊവിഡ് ഉണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറായില്ല. പല രോ​ഗികളും കൊവിഡ് ലക്ഷണങ്ങളോടെയാണ് എത്തിയിരുന്നത്. എത്രയൊക്കെ പറഞ്ഞിട്ടും ആശുപത്രി അധികൃതർ നടപടികൾ സ്വീകരിച്ചില്ല. അംബികയ്ക്ക് പി പി ഇ കിറ്റുകൾ ആവശ്യപ്പെട്ട് വഴക്ക് ഉണ്ടാക്കേണ്ടി വന്നെന്നും സഹപ്രവർത്തക പറയുന്നു. ഇവർ ജോലി ചെയ്യുന്ന കൽറ ആശുപത്രിക്കെതിരെയാണ് ആരോപണങ്ങൾ. 

അംബികയുടെ ചികിത്സക്കായി കൽറ ആശുപത്രി വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് കുടുംബവും ആരോപിച്ചിരുന്നു. ചികിത്സ നടത്തിയ സഫ്ദർദംഗ് ആശുപത്രിയിലും വേണ്ട സൗകര്യങ്ങൾ കിട്ടിയില്ലെന്നും അംബികയുടെ കുടുംബാം​ഗങ്ങൾ പറഞ്ഞിരുന്നു. അംബിക ജോലി ചെയ്തിരുന്ന കൽറ ആശുപത്രി ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകിയിരുന്നില്ല. മാസ്കിന് ഉൾപ്പെടെ പണം ആവശ്യപ്പെട്ടു. സുരക്ഷ ഉപകരണങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നതുകൊണ്ടാണ് കൊവിഡ് ബാധയുണ്ടായത്. ആശുപത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അംബികയുടെ മകൻ അഖിൽ പറഞ്ഞിരുന്നു. 

ഇരുപത്തിനാലാം തീയതിയാണ് പത്തനംതിട്ട സ്വദേശി അംബിക ദില്ലിയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയായ കൽറയിൽ ജോലി ചെയ്തിരുന്ന അംബികയെ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മരണം സംഭവിച്ചു. 

Follow Us:
Download App:
  • android
  • ios