മദ്യപിക്കുന്നതിനിടെ ഛര്‍ദ്ദി, പരിശോധിച്ചപ്പോള്‍ രോഗം; ആശങ്കയായി തലസ്ഥാനത്തെ കൊവിഡ് രോഗി
28ന് മൂന്ന് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛര്‍ദിക്കുകയും അവശത ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവാവിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ രോഗ സാധ്യത തോന്നിയത് കൊണ്ട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
തിരുവനന്തപുരം: ആനാട് സ്വദേശിക്ക് കൊവിഡ് 19 വൈറസ് ബാധ ഇന്ന് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് കടുത്ത ആശങ്ക. ആനാട് സ്വദേശിയായിയായ 33 വയസുള്ള പെയിന്‍റിംഗ് തൊഴിലാളിക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. 28ന് മൂന്ന് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛര്‍ദിക്കുകയും അവശത ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവാവിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
പ്രാഥമിക പരിശോധനയില്‍ രോഗ സാധ്യത തോന്നിയത് കൊണ്ട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പരിശോധനാ ഫലം ഇന്ന് വന്നതോടെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 27ന് യുവാവ് തമിഴ്‌നാട്ടില്‍ പോയിരുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രോഗമുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കുന്നതിനും സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടെ കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂർ സ്വദേശിയായ സുലേഖ (55) ആണ് മരിച്ചത്. ബഹ്റിനിൽ നിന്ന് ഇക്കഴിഞ്ഞ 20 നാണ് ഇവർ നാട്ടിലെത്തിയത്. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ ഇവർക്ക് കടുത്ത രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇരുവരും ആശുപത്രിയിൽ പ്രത്യേകം ചികിത്സയിലായിരുന്നു. ഇന്ന് 61 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 15 പേരാണ് രോഗമുക്തി നേടിയത്.