Asianet News MalayalamAsianet News Malayalam

Covid Kerala : പൊതുപരിപാടികൾ പാടില്ല, തൃശൂരിലും കോഴിക്കോട്ടും വയനാട്ടിലും നിയന്ത്രണം കടുക്കും

കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായതിനാൽ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണ്.

covid spread strict restrictions in kozhikode wayanad and thrissur
Author
Thiruvananthapuram, First Published Jan 17, 2022, 7:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid 19) കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കർശന നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തൃശൂർ, കോഴിക്കോട്, വയനാട്. എറണാകുളം അടക്കമുള്ള ജില്ലകൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. 

കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായതിനാൽ എല്ലാ പൊതുപരിപാടികളും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണ്.എല്ലാ സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താൻ പാടുള്ളു എന്നാണ് നിർദ്ദേശം. ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരൽ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. 

തൃശൂരിൽ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയതിനാൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചുട്ടുണ്ട്. എല്ലാതരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും ഒഴിവാക്കണം. ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ കളകടർ അറിയിച്ചു. 

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റിസോര്‍ട്ടുകളിലെ സ്വിമ്മിങ് പൂളുകള്‍, സ്പാ, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിർദേശം നൽകി. കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

ടിപിആർ 35 കടന്നതോടെ എറണാകുളത്ത് കൊവിഡ് നിയന്ത്രണങ്ങൾ ജില്ലഭരണകൂടം കർശനമാക്കിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഷോപ്പിംഗ് മാളുകളിലെ പ്രവേശനത്തിനും നിയന്ത്രണം കർശനമാക്കി. 

സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമായ കൊച്ചി ഉൾപ്പെടുന്ന എറണാകുളം ജില്ലയിൽ 4,100 ആണ് കഴിഞ്ഞ ദിവസത്തെ കൊവിഡ് രോഗികൾ. കഴിഞ്ഞ ജനുവരി ഒന്നിന് 400 കൊവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത ഇടത്ത് നിന്നാണ് ഈ മാറ്റം. ഈ സാഹചര്യത്തിലാണ് ജില്ലയിലെ കൊവി‍ഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനുള്ള നീക്കം. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും യോഗം ഉടൻ ചേർന്ന് കൂടുതൽ നിയന്ത്രണങ്ങളെ പറ്റി ആലോചിക്കും. ആരാധനാലയങ്ങളിലെ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

ജില്ലയിൽ 117 കൊവിഡ് രോഗികളാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ളത്. കേസുകൾ പെരുകുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം പഴയ പോലെ കൂടാത്തത് ആശ്വാസകരമാണ്. നിലവിൽ ആയിരത്തിലധികം ഐസിയു-ഓക്സിജൻ കൊവിഡ് കിടക്കകൾ ജില്ലയിലുണ്ട്. എന്നാൽ പഴയ പോലെ ആളുകൾ ജാഗ്രത പാലിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നു. 

Follow Us:
Download App:
  • android
  • ios