കൊച്ചിയിലെ ഗുരുതര സാഹചര്യം; എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും
കൊച്ചി നഗരത്തില്‍ നിലവില്‍ 14 പൊസിറ്റീവ് കേസുകളാണുള്ളത്. ദിവസവും പുറത്ത് നിന്ന് നൂറ് കണക്കിനാളുകള്‍ മെട്രോ നഗരമായ കൊച്ചിയിലെത്തുന്നുണ്ട്.
കൊച്ചി: മെട്രോ നഗരമായ കൊച്ചിയിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ പരിശോധനകൾ കൂട്ടാൻ നടപടി. രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി ഉടന്‍ സ്ഥാപിക്കുമെന്നും ഇതുവഴി ദിവസം ശരാശരി 600 പരിശോധനകള്‍ നടത്താന്‍ കഴിയുമെന്നും ഡെപ്യൂട്ടി ഡിഎംഒ എസ് ശീദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദഗ്ദ സമിതി നിർദ്ദേശം പ്രകാരം ചെല്ലാനത്ത് ആന്‍റിജന്‍ പരിശോധന നടത്തും
കൊച്ചി നഗരത്തില്‍ നിലവില്‍ 14 പൊസിറ്റീവ് കേസുകളാണുള്ളത്. ദിവസവും പുറത്ത് നിന്ന് നൂറ് കണക്കിനാളുകള്‍ മെട്രോ നഗരമായ കൊച്ചിയിലെത്തുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പരിശോധന വര്‍ധിപ്പിക്കാനുള്ള തീരുമാനം. നിലവില്‍ ശരാശരി 200 പരിശോധനകളാണുള്ളത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും റീജിയണല്‍ ലാബിലും ഓരോ പിസിആർ യന്ത്രങ്ങൾ കുടി ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ഡെപ്യൂട്ടി ഡിഎംഒ എസ് ശീദേവി പറഞ്ഞു.
ചെല്ലാനത്ത് മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് രോഗം ബാധിച്ചതിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവര്‍ ചികില്‍സ തേടിയ എറണാകുളം ജനറൽ ആശുപതിയിലെ 105 സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ആന്‍റിജെന്‍ പരിശോധന നടത്താനാണ് ആലോചന.