വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നു മാസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. മറ്റ് നിർദേശങ്ങൾ ഇങ്ങനെയാണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് ചിലത് കൂട്ടിച്ചേര്‍ത്ത് പുതുക്കിയത്. സമീപകാലത്തെ കോവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളായ 60 വയസിന് മുകളില്‍ പ്രായമായവര്‍, ഗര്‍ഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് കണ്ടൈന്‍മെന്റ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണ്. ഇതോടൊപ്പം ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരാന്‍ സാധ്യതയുള്ള വ്യക്തികള്‍ക്ക് എത്രയും വേഗം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും വേണം.

വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നു മാസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. സ്ഥാപനങ്ങളില്‍ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങള്‍ക്കും എത്രയും വേഗം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതുമാണെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.