വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും കൂട്ടിയിട്ടുണ്ട്. 449 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും കൂട്ടിയിട്ടുണ്ട്. 449 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (71) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 23, എറണാകുളം 71, കണ്ണൂര്‍ 36, കാസര്‍ഗോഡ് 6, കൊല്ലം 27, കോട്ടയം 38, കോഴിക്കോട് 41, മലപ്പുറം 33, പാലക്കാട് 25, പത്തനംതിട്ട 36, തിരുവനന്തപുരം 54, തൃശൂര്‍ 47, വയനാട് 12 എന്നിങ്ങനെയാണ് കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

Add Asianetnews as a Preferred SourcegooglePreferred

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (5712) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1566, എറണാകുളം 5712, കണ്ണൂര്‍ 2913, കാസര്‍ഗോഡ് 249, കൊല്ലം 2163, കോട്ടയം 3098, കോഴിക്കോട് 3527, മലപ്പുറം 2224, പാലക്കാട് 2023, പത്തനംതിട്ട 1244, തിരുവനന്തപുരം 3711, തൃശൂര്‍ 3257, വയനാട് 529 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,98,025 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ 5,23,079 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,91,094 പേരും സ്വകാര്യ മേഖലയിലെ 2,25,563 പേരും ഉള്‍പ്പെടെ 4,16,657 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 4933 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്‌ട്രേഷനാണ് നടക്കുന്നത്. 78,697 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 16,192 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.