സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പലയിടത്തും ഭിന്നാഭിപ്രായം ഉയർന്നിരുന്നെങ്കിലും അത് വകവയ്ക്കാതെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ തങ്ങൾക്ക് സീറ്റുകൾ കുറഞ്ഞേക്കുമെന്ന് സിപിഐ വിലയിരുത്തൽ. മത്സരിച്ച സീറ്റുകളിൽ 17 ഇടത്താണ് പാർട്ടിക്ക് ഉറച്ച വിജയപ്രതീക്ഷയുള്ളത്. തൃശൂർ സീറ്റ് നഷ്ടപ്പെട്ടേക്കുമെന്നും മലപ്പുറത്തെ തിരൂരങ്ങാടിയിൽ അട്ടിമറി വിജയം നേടുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടാകുമെന്നും സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് വിലയിരുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകെ 25 നിയമസഭാ സീറ്റുകളിലേക്കാണ് ഇത്തവണ സിപിഐ മത്സരിച്ചത്. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പലയിടത്തും ഭിന്നാഭിപ്രായം ഉയർന്നിരുന്നെങ്കിലും അത് വകവയ്ക്കാതെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കിയ സിപിഐ പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതും വിമർശനത്തിന് കാരണമായി. പിണറായി മന്ത്രിസഭയിൽ 19 അംഗങ്ങളാണ് പാർട്ടിക്ക് ഉണ്ടായിരുന്നത്. രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് പാർട്ടി വിലയിരുത്തൽ. വോട്ടെടുപ്പിന് പിന്നാലെ ചേർത്തലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നവർക്കെതിരെ സിപിഐ അച്ചടക്ക നടപടിയെടുത്തിരുന്നു.