മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെപ്പോലെ പ്രവർത്തിച്ചുവെന്നും അദ്ദേഹത്തിന്റെ ശരീരഭാഷ ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും സിപിഐ, സിപിഎം ജില്ലാ നേതൃയോഗങ്ങളിൽ രൂക്ഷ വിമർശനം. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതും സംസ്ഥാനത്തെ ഇടതുവിരുദ്ധ തരംഗവും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതായി യോഗങ്ങൾ വിലയിരുത്തി.
ഇടുക്കി: പിണറായി വിജയൻ ഏകാധിപതിയെ പോലെ പ്രവർത്തിച്ചുവെന്ന് സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം. ആളുകളിൽ അവമതിപ്പ് ഉണ്ടാക്കുന്ന പ്രതികരണങ്ങൾ മുഖ്യമന്തി എന്ന നിലയിൽ നടത്തി. ഇടതുപക്ഷ നേതാക്കളുടെ ശരീര ഭാഷ ആളുകളെ പാർട്ടിയിൽ നിന്നും അകറ്റി. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാത്തത് തിരിച്ചടിയായി. പരിഹാരം കണ്ടെന്ന് ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും മുഖവില കൊടുത്തില്ല. യുഡിഎഫ് ഭൂപ്രശ്‌നം ആയുധമാക്കിയെന്നും ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി.

തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജില്ലയിൽ എത്തിയ എം വി ഗോവിന്ദന്‍റെ പ്രസംഗങ്ങൾ പാർട്ടി ക്ലാസുകളായി മാറി. പീരുമേട്ടിലെ സിപിഐ സ്ഥാർത്ഥിത്വം പാളിയില്ല. പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച ജോസ് ഫിലിപ്പ് കാര്യക്ഷമതമായി പ്രവർത്തിച്ചില്ല. എതിർ സ്ഥാനാത്ഥിയായെ സഹായിക്കാൻ ആണോ എന്നും ചോദ്യം ഉയർന്നു. യാത്ര ചെയ്യാൻ വണ്ടി പോലും ലഭിച്ചില്ലെന്നാണ് ജോസ് ഫിലിപ്പിന്‍റെ മറുപടി. മുൻ എംഎൽഎ ഇ എസ് ബിജിമോളുടെ പ്രവർത്തനം കാര്യക്ഷമമായില്ല. സംസ്ഥാനത്ത് ഉണ്ടായ ഇടതു വിരുദ്ധ തരംഗം പിരുമേട്ടിൽ തിരിച്ചടിയായെന്നും സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ വിലയിരുത്തലുണ്ടായി.
അതേസമയം, തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലും പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം ആണെന്നും ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. വീട്ടിൽ പോയി പറയാൻ പറയുന്നതിന് പല അർത്ഥങ്ങളുണ്ട്, ഒരു സിപിഎം പ്രവർത്തക സെൽഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞുവെന്നും നേതാക്കൾ വിമർശിച്ചു. പ്രായപരിധിയിൽ എന്തിന് പിണറായിക്ക് മാത്രം ഇളവ് നൽകിയതും സെക്രട്ടറിയേറ്റിൽ ചോദ്യം ചെയ്തു.


