സര്‍ക്കാര്‍ അനുമതിയോടെയാണോ ലേഖനമെന്ന് മുഖ്യമന്ത്രി പരിശോധിക്കണം; ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് കാനം
ടോം ജോസിന്‍റെ ലേഖനം കോടതിയലക്ഷ്യമാണെന്ന് കാനം രാജേന്ദ്രന്‍. ചീഫ് സെക്രട്ടറിയുടെ നടപടി മജിസ്റ്റീരിയല്‍ അന്വേഷണത്തെ സ്വാധീനിക്കുന്നതാണെന്നും കാനം.
കണ്ണൂര്‍: മാവോയിസ്റ്റ് വിഷയത്തിലുള്ള, ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ ലേഖനം കോടതിയലക്ഷ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സുപ്രീം കോടതി,ഹൈക്കോടതി വിധികൾക്ക് എതിരാണ് നിലപാട്. ചീഫ് സെക്രട്ടറിയുടെ നടപടി മജിസ്റ്റീരിയല്‍ അന്വേഷണത്തെ സ്വാധീനിക്കുന്നതാണെന്നും കാനം പറഞ്ഞു.
മാവോയിസ്റ്റ് വിഷയത്തില്‍ കോടതി നടപടി പുരോഗമിക്കുമ്പോൾ ചീഫ് സെക്രട്ടറി നടത്തിയ അഭിപ്രായ പ്രകടനം തെറ്റായിപ്പോയി. അത് അന്വേഷണ ഉദ്യോഗസ്ഥർക്ക് തെറ്റായ സന്ദേശം നൽകുന്നതാണ്. സർക്കാർ അനുമതിയോടെയാണോ ലേഖനം എഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. മാവോയിസ്റ്റുകൾ ആട്ടിൻകുട്ടികളല്ല എന്നത് മുഖ്യമന്ത്രിയുടെ വാക്കുകൾ അല്ല സുപ്രീം കോടതിയുടെ വാക്കുകളാണ്.
Read Also: ലേഖനം എഴുതാൻ ആര് അനുമതി നൽകി ? കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറി അല്ല: തുറന്നടിച്ച് സിപിഐ
ഇടത് പക്ഷത്തിൽ ഭിന്നതയില്ല,നിലപാടുകളിൽ ഉള്ള അഭിപ്രായ വ്യത്യാസം മാത്രമാണുള്ളത്. ഇത് സർക്കാരിനെയോ ഭരണത്തെയോ ബാധിക്കില്ല. പി ജയരാജന്റെ പ്രസ്താവന രാഷ്ട്രീയ പക്വത ഇല്ലായ്മയിൽ നിന്ന് വന്നതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
Read Also: 'മാവോയിസ്റ്റുകൾ തീവ്രവാദികൾ തന്നെ'; മാവോയിസ്റ്റുകൾക്ക് എതിരായ നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി
അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന്‍റെയും കോഴിക്കോട് പന്തീരാങ്കാവില്‍ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിന്‍റെയും പശ്ചാത്തലത്തില്‍, മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടിയെ ന്യായീകരിച്ചാണ് ചീഫ് സെക്രട്ടറി ലേഖനമെഴുതിയത്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
Read Also: മാവോയിസ്റ്റ് വെടിവയ്പ്പ്: ടോം ജോസിന്‍റെ ലേഖനം വിവാദത്തിൽ, വായിച്ചില്ലെന്ന് പിണറായി