സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ അതിരൂക്ഷ വിമർശനം

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനെ നയിക്കുന്ന മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും വിമർശനം ഉയർന്നു. സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായി, സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയം, വിലക്കയറ്റം നിയന്ത്രിക്കാനാകാതെ ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയായെന്നും കുറ്റപ്പെടുത്തലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ശ്വാസം മുട്ടിക്കുന്നതായും വിമർശനമുയർന്നു. സിപിഐ സംസ്ഥാന നേതൃത്വം ദുർബലമാകുന്നുവെന്നും നിലപാടുകളിൽ ഉറച്ചു നിൽക്കാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമർശനമുണ്ടായി. മുഖ്യമന്ത്രിയും സിപിഎമ്മും സിപിഐ സംസ്ഥാന നേതൃത്വത്തിന് ഒരു പരിഗണനയും നൽകുന്നില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ സിപിഐ പിന്നോട്ട് പോകുന്നു. എൽഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഇത് തിരുത്തി മുന്നോട്ട് പോകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.