ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിലാണ് സി പി ഐ മണ്ഡലം സെക്രട്ടറിക്ക് അടക്കം പരിക്കേറ്റത്

കൊച്ചി : ഞാറക്കലിലെ സി പി ഐ ഓഫീസ് ആക്രമണ കേസിൽ സി പി എം ഏര്യാ സെക്രട്ടറിക്ക് എതിരെ കേസ് . ഏര്യാ സെക്രട്ടറി പ്രിനിൽ ഉൾപ്പടെ അഞ്ച് സി പി എമ്മുകാരെ പ്രതിചേർത്തു. കഴിഞ്ഞ ദിവസമാണ് വൈപ്പിനിലെ സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസ് സി പി എം പ്രവർത്തകർ ആക്രമിച്ചത്. ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിലാണ് സി പി ഐ മണ്ഡലം സെക്രട്ടറിക്ക് അടക്കം പരിക്കേറ്റത്. പാർട്ടി ഓഫീസ് ആക്രമിക്കുക എന്നത് അംഗീകരിക്കാനാകില്ലെന്ന് സി പി ഐ ജില്ല സെക്രട്ടറി പറഞ്ഞു.സി പി എം പ്രതികരണം ലഭ്യമായിട്ടില്ല.

ഞാറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിലെ തെര‌ഞ്ഞെടുപ്പിൽ കോൺഗ്രസ് -സി പി ഐ സഖ്യമാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രകടനവുമായി എത്തിയ സി പി എം പ്രവർത്തകർ കൊടി മരവും,ഫ്ലക്സും അടിച്ചു തകർത്തു. സി പി ഐ ഓഫീസിനുള്ളിലേക്ക് കയറി നേതാക്കളെ ആക്രമിച്ച് കസേരകൾ തല്ലി തകർത്തു. സി പി ഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ, ലോക്കൽ സെക്രട്ടറി എൻ.എ ദാസൻ എന്നിവർക്കാണ് മർദനമേറ്റത്.

കേരള കോൺഗ്രസ് എമ്മുമായി സഖ്യം ചേർന്ന സി പി എം തെരഞ്ഞെടുപ്പിന് മുൻപ് ഘടകകക്ഷിയായ സി പി ഐ യോട് കൂടിയാലോചന പോലും നടത്തിയിരുന്നില്ലെന്നാണ് ആരോപണം.തുടർന്നാണ് കോൺഗ്രസ്സുമായി സഖ്യം രൂപീകരിച്ച് മത്സരിച്ചത്. എൽ ഡി എഫിൽ പരാതി അറിയിക്കുമെന്ന് സി പി ഐ എറണാകുളം ജില്ല സെക്രട്ടറി പ്രതികരിച്ചു.