മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും മുഖം വികൃതം: സിപിഐ സംസ്ഥാന സമിതിയിൽ അതിരൂക്ഷ വിമർശനം
സർക്കാരിന്റേയും പാർട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നുണ്ടെന്നും പാണ്ഡവരെ പോലെ മിണ്ടാതിരിക്കാതെ വിദുരരായി മാറണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു

തിരുവനന്തപുരം: സിപിഐ സംസ്ഥാന കമ്മിറ്റിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനം. സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായെന്നും അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. കേരളീയവും മണ്ഡല സദസ്സും കൊണ്ട് കാര്യമില്ല. രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തിൽ മന്ത്രിമാർ മണ്ഡലം സദസ്സിന് പോയിട്ട് ഒരു കാര്യവുമില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
നേതൃയോഗത്തിൽ സിപിഐ മന്ത്രിമാർക്കെതിരേയും വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ല. പട്ടിക്കുഞ്ഞു പോലും ഓഫീസുകളിൽ തിരിഞ്ഞു നോക്കുന്നില്ല. പാർട്ടി നേതൃത്വം ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. റവന്യൂ, കൃഷി മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകാത്ത സ്ഥിതിയാണ്. മന്ത്രിമാർ ഒന്നും ചെയ്യാതെ തോന്നുംപോലെ പ്രവർത്തിക്കുകയാണെന്നും വിമർശനം ഉയർന്നു. മാങ്കോട് രാധാകൃഷ്ണനാണ് ഈ വിമർശനം ഉന്നയിച്ചത്.
സർവത്ര അഴിമതിയെമന്നും യോഗത്തിൽ ആക്ഷേപമുയർന്നു. സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയയാണെന്നും കോർപ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാരെന്നും വിമർശനമുണ്ടായി. പൗരപ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത്.
സർക്കാരിന്റേയും പാർട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നുണ്ടെന്ന് യോഗത്തിൽ അജിത് കൊളാടി അഭിപ്രായപ്പെട്ടു. പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ അനങ്ങാതിരുന്ന പാണ്ഡവരെ പോലെയാകരുത് പാർട്ടി നേതൃത്വം. ധർമ്മ സംരക്ഷണത്തിന് വിദുരരായി മാറണം. സിപിഐ നേതൃത്വം പടയാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്