രവീന്ദ്രൻ പട്ടയം, കെ റെയിൽ ഡിപിആർ വിവാദം അടക്കമുള്ള വിഷയങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും
തിരുവനന്തപുരം: സിപിഐ സംസ്ഥാന നിർവാഹക സമിതിയോഗം ഇന്ന് ചേരും. ലോകായുക്ത (Lokayukta) നിയമഭേദഗതിയിൽ എതിർപ്പ് പരസ്യമാക്കിയ സിപിഐ നേതൃത്വം ഇനി എന്ത് നിലപാട് എടുക്കും എന്നതാണ് ശ്രദ്ധേയം. മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത നാല് സിപിഐ മന്ത്രിമാർ പാർട്ടിയെ വിവരങ്ങൾ ധരിപ്പിക്കാത്തതിലും ഓർഡിനൻസിനെ പിന്തുണച്ചതും സിപിഐ നേതൃത്വത്തിന്‍റെ നിലപാടിനെ ദുർബലപ്പെടുത്തിയിരുന്നു. ഇതിൽ സിപിഐ മന്ത്രിമാർക്കെതിരെ ഇന്നത്തെ യോഗത്തിൽ വിമർശനം ഉയർന്നേക്കും.പ്രശ്നത്തിൽ സമവായമുണ്ടായെന്ന തെറ്റിദ്ധാരണയാണ് കാരണമെന്ന് മന്ത്രിമാർ പാർട്ടിയെ അറിയിച്ചെങ്കിലും നേതൃത്വം കടുത്ത അതൃപ്തിയിലാണ്. രവീന്ദ്രൻ പട്ടയം, കെ റെയിൽ ഡിപിആർ വിവാദം അടക്കമുള്ള വിഷയങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും.
അതേസമയം ലോകായുക്ത വിവാദ നിയമഭേദഗതിയിൽ സര്‍ക്കാര്‍ വിശദീകരണത്തിൻ മേൽ ഗവർണർ എന്ത് നടപടി സ്വീകരിക്കുമെന്നത് ഇന്നറിയാനായേക്കും. നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് ഗുണമാകും. പ്രതിപക്ഷത്തിനാകട്ടെ വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. അതേസമയം ഓര്‍ഡിനൻസ് തിരച്ചയച്ചാല്‍ സര്‍ക്കാരിനാകും കനത്ത തിരിച്ചടി. സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സി പി എമ്മിന് അതൊരു ക്ഷീണവുമാകും.
ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
