അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ മൂന്നുപേര്‍ പിടിയിലായി. സിപിഐ പ്രവര്‍ത്തകരാണ് പിടിയിലായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ചിറ്റയം ഗോപകുമാറെത്തി പ്രതിഷേധിച്ചു
പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ മൂന്നു പിടിയിലായി. സിപിഐ പ്രവര്‍ത്തകരാണ് പിടിയിലായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ചിറ്റയം ഗോപകുമാറെത്തി. ചിറ്റയം ഗോപകുമാറും നേതാക്കളും സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥിയായ ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന് പറഞ്ഞുള്ള വ്യാജ നോട്ടിസ് വിതരണം ചെയ്യുന്നതിനിടെയാണ് മൂന്നുപേര്‍ പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് അടൂർ പൊലീസ് സ്റ്റേഷനിൽ രണ്ടുപേരും ഏനാത്ത് പൊലീസ് സ്റ്റേഷനിൽ ഒരാളും പിടിയിലായി. പറക്കോട് , മണ്ണടി ഭാഗങ്ങളിൽ നിന്നാണ് പിടിയിലായത്. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. എൽഡിഎഫ് പ്രവര്‍ത്തകരാണ് ഇത്തരം നോട്ടീസ് അടിച്ച് വിതരണം ചെയ്യുന്നതെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം.ആര്‍ഡി ഓഫീസിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ശാന്തകുമാറിന്‍റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.
വൈകാരിക പ്രതികരണവുമായി ശാന്തകുമാര്‍
മാനസികമായ ആഘോതമുണ്ടാക്കിയ ഈ നോട്ടീസ് ഇറക്കിയവര്‍ ഉത്തരവാദിത്തം പറയണമെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലേയെന്നും സിവി ശാന്തകുമാര്‍ ചോദിച്ചു. തനിക്കെതിരെ അങ്ങനെയൊരു കേസില്ലെന്ന് പറഞ്ഞ ശാന്തകുമാര്‍ വൈകാരികമായിട്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.



